കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ നടത്താന്‍ തൃശൂര്‍, എറണാകുളം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും വനിതാ ജഡ്ജിമാരുടെ വിവരങ്ങള്‍ നല്കാന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി.
നേരത്തെ നടിയുടെ നിവേദനം രജിസ്ട്രാര്‍ക്ക് കൈമാറാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് രജിസ്ട്രാര്‍ വിഷയം ഫുള്‍കോര്‍ട്ടിന്റെ പരിഗണനയ്ക്കു വച്ചെങ്കിലും ആവശ്യം നിരാകരിച്ചുവെന്നും സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എറണാകുളത്തെ പ്രത്യേക പോക്സോ കോടതിയില്‍ വിചാരണ നടത്താനും ഫുള്‍കോര്‍ട്ട് നിര്‍ദേശം നല്‍കിയിരുന്നതായി സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു.
എന്നാല്‍ ഭരണപരമായ അധികാരമുപയോഗിച്ചാണ് ഫുള്‍കോര്‍ട്ട് തീരുമാനമെടുത്തതെന്നും കോടതിക്ക് നിയമപരമായ അധികാരം ഉപയോഗിച്ച് വിഷയം പരിഗണിക്കാന്‍ കഴിയുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് വനിതാ ജഡ്ജിമാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചത്. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ നടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: