കമ്മ്യൂണിസത്തിന്റെ കടിയേറ്റാല്‍ നന്മതിന്മകളും ശരിതെറ്റുകളും വേര്‍തിരിച്ചറിയാന്‍ കഴിയാതാവും. എന്തെങ്കിലും ഒരു പ്രവൃത്തി, അത് ചെയ്യുന്ന കാലത്ത് തെറ്റാണെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിക്കില്ല. പതിറ്റാണ്ടുകള്‍ക്കുശേഷമേ ‘സ്വയം വിമര്‍ശനം’ നടത്തി തെറ്റ് ബോധ്യപ്പെടൂ. അപ്പോഴും അന്ന് അത് തെറ്റ് തന്നെയായിരുന്നുവെന്നും, ഇപ്പോഴാണ് ശരിയായതെന്നുമുള്ള ‘വൈരുദ്ധ്യാത്മക ഭൗതികവാദ നിലപാട്’ ആയിരിക്കും സ്വീകരിക്കുക. താത്വികാചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ബൗദ്ധിക ജീവിതം തന്നെ ഇതാണെന്നു പറയാം.
ആശയപ്രചാരണം നുണപറച്ചില് മാത്രമായി അവശേഷിക്കുന്ന ഈ ശൈലി പൈതൃകമായി പിന്‍പറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. സത്യം പറയുന്നവര്‍ ഈ പാര്‍ട്ടിക്ക് വര്‍ഗശത്രുക്കളായിരിക്കും. ശബരിമലയിലെ യുവതീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട് ശബരിമല കര്‍സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയീദേവി പങ്കെടുത്തതിനെ വിമര്‍ശിച്ച സിപിഎം പതിവുശൈലി ആവര്‍ത്തിച്ചു.
കര്‍മസമിതി നടത്തുന്ന സമരത്തിന് അമൃതാനന്ദമയീ ദേവി പിന്തുണ നല്‍കുന്നതിന്റെ യുക്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിടികിട്ടാത്തത്. യുക്തി രഹിതമായി ഇതില്‍ ഒന്നുമില്ല. സുപ്രീംകോടതി വിധിയുടെ മറവില്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനും, സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നതിനെതിരായുള്ള പ്രക്ഷോഭത്തിന് തുടക്കം മുതല്‍തന്നെ അമ്മയുടെ അനുഗ്രഹമുണ്ട്. സര്‍ക്കാരിന് സല്‍ബുദ്ധിയുദിക്കാന്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ സംഘടിപ്പിക്കപ്പെട്ട അയ്യപ്പജ്യോതിയെ അമ്മ പിന്തുണച്ചിരുന്നു. ”ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹമുള്ള ഭക്തര്‍ക്ക് അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാം” എന്ന് അമ്മ വ്യക്തമാക്കുകയും ചെയ്തതാണ്.
സിപിഎമ്മിന് ഇഷ്ടപ്പെടാത്തതും, പാര്‍ട്ടിയുടെ രാഷ്ട്രീയ താല്പര്യങ്ങള് സംരക്ഷിക്കാത്തതുമായ ഒന്നും മറ്റാരും ചെയ്യരുത് എന്ന ധാര്‍ഷ്ട്യമാണ് കോടിയേരിക്കും പാര്‍ട്ടിക്കും. ”അമൃതാനന്ദമയീ മഠം രാഷ്ട്രീയത്തിനതീതമായാണ് പ്രവര്‍ത്തിക്കേണ്ടത്. മഠവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ പല രാഷ്ട്രീയ കക്ഷികളില്‍പ്പെട്ടവരുമുണ്ട്. മഠത്തിന്റെ വിശ്വാസികളെപ്പോലും വിശ്വാസത്തിലെടുക്കാതെയുള്ള സമീപനം പാടില്ല” എന്ന് കോടിയേരി ഉല്‍ബോധിപ്പിക്കേണ്ട കാര്യമില്ല. കാരണം ഇതുതന്നെയാണ് അമ്മ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള ഏതെങ്കിലുമൊരു മഠത്തില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് ജാതിമതങ്ങള്‍ക്കും രാഷ്ട്രീയത്തിനും അതീതമായാണ് അമ്മ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാകും. ഒരുതരത്തിലുള്ള വിവേചനവും വച്ചുപുലര്‍ത്താറില്ല. 2014ല്‍ ഔദ്യോഗിക ക്ഷണമനുസരിച്ച് വത്തിക്കാനിലും അമ്മ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ പോപ്പ് ഫ്രാന്‍സിസുമായും, പത്ത് ലോകമത നേതാക്കളുമായും ചേര്‍ന്ന് അടിമത്തത്തിനും മനുഷ്യക്കടത്തിനുമെതിരായ പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ലോകവേദികളില്‍ പതിറ്റാണ്ടുകളായി അമ്മയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും ആദരവും സ്വേച്ഛാധിപത്യഭരണകൂടങ്ങളിലൂടെയും സാമ്രാജ്യത്വമൂലധനത്തിലൂടെയും മറ്റും ലോകാധിപത്യത്തിന് ശ്രമിക്കുന്ന ശക്തികളെ അസ്വസ്ഥരാക്കിയെന്നത് സത്യമാണ്.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിലൂടെ ചരിത്ര ഗതിയെ മാറ്റിമറിച്ച ലോക മതമഹാസമ്മേളനത്തിന്റെ, 1993ല്‍ നടന്ന ശതാബ്ദിയാഘോഷത്തെ അമ്മയാണ് അഭിസംബോധന ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി 1995ല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം അമ്മയ്ക്ക് ലഭിച്ചു. 2000ല്‍ ഐക്യരാഷ്ട്രസഭയുടെ തന്നെ സഹസ്രാബ്ദ ലോകസമാധാന ഉച്ചകോടിയിലെ മുഖ്യപ്രഭാഷണം അമ്മയുടേതായിരുന്നു. 2002ല്‍ ജനീവയിലെ യുഎന്‍ ആസ്ഥാനത്ത് ചേര്‍ന്ന വനിതകളായ മത-ആത്മീയ നേതാക്കളുടെ സമാധാന സമ്മേളനത്തിലും അമ്മയാണ് മുഖ്യപ്രഭാഷണം നടത്തിയത്. ഇതേവര്‍ഷം തന്നെ അഹിംസാ പ്രവര്‍ത്തനത്തിനുള്ള ഗാന്ധി-കിങ് പുരസ്കാരം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അമ്മ ഏറ്റുവാങ്ങി. 2006ല്‍ ന്യൂയോര്‍ക്കിലെ ജെയിംസ് പാര്‍ക്സ് മതസമന്വയ പുരസ്കാരവും ലഭിച്ചു. 2012ല്‍ ചൈനയിലെ ഷാങ്ഹായില്‍, ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക ഉച്ചകോടിയെ അഭിസംബോധന ചെയ്ത ഒരേയൊരു ആത്മീയനേതാവ് അമ്മയായിരുന്നു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമാണ് ഇനി അമ്മയെ കാത്തിരിക്കുന്നത്. മാനവരാശിക്ക് നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഈ ബഹുമതിക്ക് അമ്മ അര്‍ഹയാണ്. അതിനുള്ള ആവശ്യം ആധികാരികമായ പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞു.
”നിരവധി സര്‍ക്കാരുകള്‍ സ്വന്തം ജനങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുള്ളതിലേറെ പ്രവര്‍ത്തനം അമ്മ നടത്തിയിട്ടുണ്ട്” എന്നാണ് 2006ലെ നൊബേല്‍ പുരസ്കാര ജേതാവായ ബംഗ്ലാദേശിലെ പ്രൊഫ. മുഹമ്മദ് യൂനസ് അഭിപ്രായപ്പെട്ടത്. ”എന്റെ പിതാവും ‘അമ്മ’യും ഒരേ താല്‍പ്പര്യമുള്ളവരാണ്” എന്ന് മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ മകള്‍ യോലാന്റ കിങ് പറഞ്ഞു.
കേരളത്തിന്റെ ഒരു കോണില്‍ ജനിച്ച അമ്മ ഇന്ന് മാനവരാശിയുടെ സാന്ത്വന സ്പര്‍ശമാണ്. ഈ സത്യം അംഗീകരിക്കാനാവാത്തതാണ് കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ഭാരം ചുമക്കുന്ന സിപിഎമ്മിന്റെ പ്രശ്നം. ലോകഭൂപടത്തില്‍ ചൈന കഴിഞ്ഞാല്‍ ചെറുതുരുത്തുകളായി അവശേഷിക്കുന്ന നാല് രാജ്യങ്ങളില്‍-ക്യൂബ, വിയറ്റ്നാം, ലാവോസ്, ഉത്തരകൊറിയ- മാത്രമാണ് ഇന്ന് കമ്മ്യൂണിസം പേരിനെങ്കിലുമുള്ളത്. ചൈനയിലുള്ളത് ചുവന്ന മുതലാളിത്തമാണ്. അളവിലും ഗുണത്തിലും ഇതിലും എത്രയോ അധികമാണ് ലോകരാജ്യങ്ങളില്‍, അവിടങ്ങളിലെ ജനതകളില്‍ അമ്മയുടെ ആത്മീയവും ധാര്‍മികവുമായ സ്വാധീനം.
അമ്മയേയും, അമ്മ കെട്ടിപ്പടുത്ത ആത്മീയ സാമ്രാജ്യത്തെയും മനസ്സിലാക്കാനാവാത്തത് സിപിഎമ്മിന്റെ ജനിതക വൈകല്യമാണ്. കേരളത്തിന്റെ അതിരുകളില്‍പ്പോലും അവര്‍ക്ക് ഇത് തിരിച്ചറിയാനാവുന്നില്ല. അപമൃത്യു വന്ന കേരള മോഡല്‍ വികസന മാതൃകയെക്കാള്‍ എത്രയോ മേലെയാണ് അമ്മയ്ക്ക് നല്കാന് കഴിഞ്ഞിട്ടുള്ള സേവനങ്ങള്‍.
1957 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഭരണാധികാരമുണ്ടായിട്ടും ജനങ്ങള്‍ക്കുവേണ്ടി വളരെയൊന്നും ചെയ്യാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും കഴിയുന്നില്ല. ഇവിടെയാണ് സ്നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ശക്തിയില്‍ അമ്മ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. 2004ലെ സുനാമി ദുരന്ത കാലത്ത് അമ്മ കാഴ്ചവച്ച സേവനങ്ങള്‍ അത്ഭുതാദരവോടെയാണ് ലോകം നോക്കിക്കണ്ടത്.
ഒരുവന്റെ സ്വരം അപരന്റെ കാതില്‍ സംഗീതമാകുന്നതിനെക്കുറിച്ച് സൈദ്ധാന്തിക പാഠപുസ്തകങ്ങള്‍ ഉദ്ഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ന് അത് അനുഭവിക്കണമെങ്കില്‍ ആശ്രമങ്ങളിലെത്തണം, അമ്മയുടെ സവിധത്തിലെത്തണം.
ആദ്യമായല്ല സിപിഎം അമ്മയ്ക്കെതിരെ പ്രചാരവേല നടത്തുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ സദാചാരത്തിന്റെ സകല സീമകളും പാര്‍ട്ടി ലംഘിച്ചിട്ടുണ്ട്. അവയൊക്കെ സാധാരണ ജനങ്ങള്‍ തള്ളിക്കളയുകയാണുണ്ടായത്. അമ്മയാണ് ശരിയെന്ന് അവര്‍ക്കറിയാം. ശബരിമലയുടെ കാര്യത്തിലും സിപിഎമ്മിന്റെ ‘യുക്തി’യല്ല, അമ്മയുടെ ഭക്തിയും ശക്തിയുമാണ് ജനങ്ങള്‍ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: