തിരുവനന്തപുരം: സിപിഎമ്മുകാരുടെ കൊലക്കത്തിക്കിരയായ ശ്രീകാര്യത്തെ രാജേഷിന്റെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിക്കുമ്പോള്‍ ആ വീരബലിദാനിയെക്കുറിച്ചുള്ള ഓര്‍മകള്‍ ഇരമ്പി. രാജേഷിന്റെ ഭാര്യ റീന ഓര്‍മകളില്‍ വിതുമ്പി. മക്കളായ ആദിത്യനും അഭിഷേകും അച്ഛന്റെ ചിത്രത്തിലേക്കു നോക്കി നിശബ്ദരായി നിന്നു.
യുവമോര്‍ച്ച സംസ്ഥാന സമ്മേളന നഗരിയില്‍ കുങ്കുമഹരിത പതാക പാറാനുള്ള കൊടിമരത്തിന്റെ പ്രയാണം രാജേഷിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ നിന്നാരംഭിക്കുകയായിരുന്നു. രാജേഷിന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയോടുകൂടിയാണ് കൊടിമര ജാഥ ആരംഭിച്ചത്.
യുവമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ എ.പി. മുരുകാനന്ദം ജാഥ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പോലീസ് കള്ളക്കേസുകള്‍ ചുമത്തി യുവമോര്‍ച്ച പ്രവര്‍ത്തകരെ ജയിലറയ്ക്കുള്ളില്‍ ആക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയഭീതി മൂലമാണ്. വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളേയും തച്ചുതകര്‍ത്ത് ഭരണകൂട ഭീകരത സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
27ന് പൊതുസമ്മേളനം പിണറായി സര്‍ക്കാരിനെതിരെയുള്ള താക്കീതായി മാറും. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. രഞ്ജിത് ചന്ദ്രനാണ് ജാഥാ ക്യാപ്റ്റന്‍. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഖില്‍ രവീന്ദ്രനാണ് വൈസ് ക്യാപ്റ്റന്‍. കൊടിമരജാഥ നാളെ വൈകിട്ട് സമ്മേളന നഗരിയായ തൃശൂരില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: