കൊല്ലം: ശബരിമല ആചാരസംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്നത് നരനായാട്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ജനാധിപത്യവും പൗരബോധവും ഹനിക്കപ്പെടുകയാണ്. ശബരിമല ആചാര സംരക്ഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച കര്‍മസമിതി പ്രവര്‍ത്തകരെ സിപിഎമ്മിന്റെ നിര്‍ദേശാനുസരണം പോലീസ് ക്രൂരമായാണ് നേരിടുകയാണെന്നും ടീച്ചര്‍ വ്യക്തമാക്കി. ശബരിമലയിലെ യുവതീപ്രവേശത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജയിലിലടച്ചവരെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
സിപിഎമ്മിന് ഇഷ്ടമില്ലാത്തവരെ മുഴുവന്‍ കേസ്സില്‍ പ്രതിയാക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. അക്രമം നടത്തിയ പോലീസുകാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും ആചാര സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
കര്‍മസമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കടന്ന് പോലീസുണ്ടാക്കിയ നാശ നഷ്ടങ്ങളും അക്രമങ്ങളും അങ്ങേയറ്റം അപലപനീയമാണ്. കള്ളക്കേസുകള്‍ ഉണ്ടാക്കിയതുകൊണ്ടോ, വീടുകളില്‍ കയറി ബുദ്ധിമുട്ടിച്ചതുകൊണ്ടോ യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ഈ സമൂഹം പിന്നോട്ട് പോകില്ലായെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. യുവതീ പ്രവേശന സമരവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട കര്‍മസമിതി നേതാക്കളുടെ വീടുകളും ടീച്ചര്‍ സന്ദര്‍ശിച്ചു.
മുപ്പത്തിയഞ്ചില്‍പ്പരം പ്രവര്‍ത്തകരാണ് ജില്ലാ ജയിലില്‍ മാത്രം റിമാന്‍ഡില്‍ കഴിയുന്നത്. ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹപ്രചാരക് പ്രമുഖ് ടി.എസ്. അജയന്, ജില്ലാ കാര്യവാഹ് എം. പ്രശാന്ത്, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി സുജിത്ത്, തേവളളി ഡിവിഷന് കൗണ്‍സിലര്‍ ബി. ഷൈലജ തുടങ്ങിവരും ടീച്ചറോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: