കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ അങ്കലാപ്പ്. തങ്ങളുടെ സിറ്റിങ് സീറ്റായ കോട്ടയത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി താത്പര്യപ്പെട്ടാല്‍ മാണി വിഭാഗത്തിന് വഴങ്ങേണ്ടിവരും. ഇതിന് പകരം ഇടുക്കി മാണിക്ക് നല്‍കിയേക്കും.
ഇത് മുന്നില്‍ക്കണ്ടാണ് കഴിഞ്ഞ ദിവസം പി.ജെ. ജോസഫ് പാര്‍ട്ടിക്ക് ഒരുസീറ്റിന് കൂടി അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. കോട്ടയത്തിന് പകരം ഇടുക്കി കിട്ടിയാല്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായിരിക്കും മത്സരിക്കുക. ജോസഫിന് സീറ്റ് കിട്ടുന്നതില്‍ മാണിക്കും കൂട്ടര്‍ക്കും താത്പര്യമില്ല.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പാണ് ഉമ്മന്‍ചാണ്ടി പ്രത്യേക താത്പര്യമെടുത്ത് രാജ്യസഭാ സീറ്റ് നല്കി മാണി വിഭാഗത്തെ യുഡിഎഫില്‍ തിരികെയെത്തിച്ചത്. ഇതിന് കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉമ്മന്‍ചാണ്ടി കേള്‍ക്കേണ്ടിവന്നത്. ഈ സാഹചര്യത്തില്‍ പുതുപ്പള്ളി ഉള്‍പ്പെടുന്ന കോട്ടയത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചാല്‍ മാണി വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കുക മാത്രമേ നിവര്‍ത്തിയുള്ളൂ.
കേരള കോണ്‍ഗ്രസിന് ലഭിച്ച സീറ്റിലൂടെ ജോസ് കെ. മാണി രാജ്യസഭാംഗമായതോടെ മാണി വിഭാഗത്തില്‍ സീറ്റ് മോഹികളുടെ പടയാണ്. പതിനഞ്ചോളം നേതാക്കളാണ് കോട്ടയം സീറ്റ് സ്വപ്നം കാണുന്നത്. ഉമ്മന്‍ചാണ്ടിയുടെ വരവോടെ ഇവരും അങ്കലാപ്പിലായി. ഇതിനിടെയില്‍ ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസിനെ സ്ഥാനാര്‍ഥിയാക്കാനും നീക്കമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: