ആലപ്പുഴ: ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ എത്തുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലെ അധികാരഘടനയില്‍ കാതലായ മാറ്റം സംഭവിക്കും.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എ.കെ. ആന്റണി എന്നിവരെ കേന്ദ്രീകരിച്ചിരുന്ന ഉള്‍പ്പാര്‍ട്ടി ബലാബലങ്ങള്‍ അപ്രസക്തമാകും, വേണുഗോപാലിനെ കേന്ദ്രീകരിച്ച് പുതിയ അധികാരകേന്ദ്രം രൂപം കൊള്ളും. പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പിന്റെ അമരക്കാരനുമായ രമേശ് ചെന്നിത്തലയ്ക്കാണ് വേണുഗോപാലിന്റെ വളര്‍ച്ച കടുത്ത തിരിച്ചടിയാകുന്നത്.
തനിക്ക് വെല്ലുവിളിയാകുമെന്ന് കണ്ടാണ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കാന് നിയമസഭാംഗമായിരുന്ന വേണുഗോപാലിനെ രാജിവയ്പിച്ച് 2009ല്‍ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിയായി ഹൈക്കമാന്‍ഡില്‍ സ്വാധീനമുറപ്പിച്ചതോടെ കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ അപകടം മണത്തു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സരിത വിഷയം ഉയര്‍ത്തി സീറ്റ് നിഷേധിക്കാന്‍ ഷാനിമോള്‍ ഉസ്മാനെ മുന്‍നിര്‍ത്തിയാണ് അവര്‍ പട നയിച്ചത്. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് വേണുഗോപാലിനെ പിന്തുണച്ചതോടെ ആ നീക്കം പരാജയപ്പെട്ടു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം വേണുഗോപാലിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി. 30 ലോക്സഭാംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. അതിനാല്‍ എഐസിസി പ്രസിഡന്റ് രാഹുലുമായി അടുത്ത ബന്ധമുണ്ടാക്കാനും. മനഃസാക്ഷി സൂക്ഷിപ്പുകാരനാകാനും സാധിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേണുഗോപാലിനും, കേരളത്തിലെ പരമ്പരാഗത ഗ്രൂപ്പുകള്‍ക്കും നിര്‍ണായകമാണ്. ഹാട്രിക് വിജയം ആലപ്പുഴയില്‍ വേണുഗോപാല്‍ നേടിയാല്‍ പിന്നെ സംഘടനയില്‍ വേണുഗോപാലിനെ തളയ്ക്കുക ഏറെ ബുദ്ധിമുട്ടാകും.
സോണിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെട്ടിയിറക്കിയ സുധീരനെ വീഴ്ത്തിയതു പോലെ രാഹുലിന്റെ വിശ്വസ്തനെ ഒതുക്കാന്‍ ഇവിടുത്തെ ഗ്രൂപ്പ് ശക്തികള്‍ക്ക് സാധിക്കുമോയെന്ന് വരും ദിവസങ്ങളിലെ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: