തൃശൂര്‍: യുവത്വം നരേന്ദ്രമോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി യുവമോര്‍ച്ച സംസ്ഥാനസമ്മേളനത്തിന് നാളെ തൃശൂരില്‍ തുടക്കമാവും. കൊടിമര ജാഥ, പതാകജാഥ, ബലിദാന്‍ ജ്യോതി യാത്ര എന്നിവ ഇന്ന് നഗരത്തിലെത്തും.
തിരുവനന്തപുരത്ത് ശ്രീകാര്യം രാജേഷിന്റെ ബലികുടീരത്തില്‍ നിന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൊടിമര ജാഥയും, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അരുണിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ വീട്ടില്‍ നിന്ന് ആരംഭിച്ച പതാകജാഥയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു നയിക്കുന്ന ബലിദാന്ജ്യോതി ജാഥയും വൈകിട്ട് അഞ്ചിന് നടുവിലാലില്‍ സംഗമിച്ച് സ്വരാജ്റൗണ്ട് പ്രദക്ഷിണം ചെയ്ത് വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെ കിഴക്കുഭാഗത്തുള്ള വേദിയിലെത്തും.
തുടര്‍ന്ന് സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ജില്ലയിലെ ബലിദാനികളുടെ കുടുംബാംഗങ്ങളും അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഷ്ഠിച്ച സമരഭടന്മാരും പങ്കെടുക്കും. തൃശൂര്‍ ജില്ലയിലെ ബലിദാനികളുടെ വീടുകളും ബലികുടീരങ്ങളും സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തുന്ന ബലിദാന്‍ ജ്യോതി യാത്രയ്ക്ക് ഇന്നലെ തുടക്കമായി. 40 വര്‍ഷം മുന്‍പ് വടക്കാഞ്ചേരി കുമ്പളങ്ങാട് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് വലിയപറമ്പില്‍ രാജന്റെ ബലികുടീരത്തില്‍ നിന്നാരംഭിച്ച യാത്ര ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
നാളെ രാവിലെ 10ന് പാറമേക്കാവ് സ്കൂളില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം യുവമോര്‍ച്ച അഖിലേന്ത്യ അധ്യക്ഷ പൂനം മഹാജന് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തും.
ഞായറാഴ്ച രണ്ട് ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന റാലികള്‍ പൂങ്കുന്നം, കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട, ശക്തന് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച് 3.30ന് വടക്കുന്നാഥന് ക്ഷേത്രമൈതാനത്തെ നായ്ക്കനാല്‍ പരിസരത്ത് ഒരുക്കിയ സമ്മേളന നഗരിയിലെത്തും. നാല് മണിക്ക് പൊതുസമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: