ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നാണ് പ്രഖ്യാപിച്ചത്. ഈ വാഗ്ദാനം നല്‍കിയാണ് അവര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതും.
സര്‍ക്കാര്‍ തീരുമാനമറിഞ്ഞ് ആശ്വാസം കൊണ്ട ആയിരണക്കിന് കര്‍ഷകരില്‍ അഗര്‍ മാള്‍വ ജില്ലയിലെ നിപാനിയ ബൈജ്നാഥ് സ്വദേശി ശിവപാല്‍ കഠാരിയയുമുണ്ട്. 23,815 രൂപയാണ് കഠാരിയയയുടെ കാര്‍ഷിക വായ്പാത്തുക. അത്രയും എഴുതിത്തള്ളുമെന്ന് അറിഞ്ഞ് മനംകുളിര്‍ത്ത കഠാരിയ ഇപ്പോള്‍ രോഷത്തിലാണ്. കമല്‍നാഥ് സര്‍ക്കാര്‍ വഞ്ചിച്ചു.
പഞ്ചായത്തില്‍ നിന്ന് എഴുതിത്തള്ളാനുള്ള കടത്തിന്റെ പട്ടിക വന്നപ്പോള്‍ കഠാരിയ ഞെട്ടി. എഴുതിത്തള്ളുന്നത് വെറും 13 രൂപ. കാല്‍ലക്ഷം രൂപ ഇനി അടയ്ക്കേണ്ടല്ലോയെന്ന് കരുതിയപ്പോഴാണ്… കഠാരിയക്ക് വാക്കുകള്‍ കിട്ടുന്നില്ല.
രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. അപേക്ഷ പൂരിപ്പിച്ചു നല്‍കുകയും ചെയ്തു. മുഴുവന്‍ തുകയും എഴുതിത്തള്ളുമെന്ന് കരുതി. എഴുതിത്തള്ളുന്നവരുടെ പട്ടിക വന്നപ്പോള്‍ പതിമൂന്നു രൂപ.. കഠാരിയയുടെ പൊള്ളുന്ന വാക്കുകള്‍.. സത്യസന്ധമായി ജീവിക്കുന്ന സാധാരണ കര്‍ഷകനാണ് ഞാന്‍. കുടിശിക കൃത്യമായി അടയ്ക്കാറുമുണ്ട്. വിവരം അന്വേഷിച്ചപ്പോള്‍, വായ്പ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച കാലത്ത് എനിക്ക് വായ്പയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടുണ്ട്. ഇക്കാര്യം ഞാന്‍ അധികൃതരോട് പറഞ്ഞു, കഠാരിയ വിവരിച്ചു.
വായ്പനല്‍കിയ സമയത്തെ കുഴപ്പമാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. പരിശോധിച്ച് കണ്ടെത്തട്ടെ, മന്ത്രി ഓകാര്‍ സിങ് മര്‍ക്കം പറഞ്ഞു.
സത്യപ്രതിജ്ഞ ചെയ്ത അന്നു തന്നെ കമല്‍നാഥ് കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനുവരി 15ന് അപേക്ഷ സ്വീകരിച്ചും തുടങ്ങി. ഫെബ്രുവരി 22മുതല്‍ പണം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തും. അതിനുള്ള പട്ടിക വന്നപ്പോഴാണ് കഠാരിയയുടെ അനുഭവം. ഇതേ അനുഭവം ധാരാളം പേര്‍ക്കുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: