തിരുവനന്തപുരം: സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റത്തിന് വേദിയൊരുങ്ങുന്നു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാക്കണമെന്നടക്കമുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് വിദഗ്ധസമിതി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണം. ഇതിനായി അധ്യാപക യോഗ്യതകളെല്ലാം ഉയര്‍ത്തണമെന്ന് ശുപാര്‍ശയുണ്ട്. പ്രൈമറി തലത്തിലെ അധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദവും ബിഎഡും സെക്കണ്ടറിയില്‍ ബിരുദാനന്തര ബിരുദവും ബിഎഡ്ഡും ആക്കാനും ശുപാര്‍ശയുണ്ട്.
ഒരു സ്കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ. സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്, പ്രിന്‍സിപ്പല്‍ എന്നിങ്ങനെ രണ്ട് അധികാര കേന്ദ്രങ്ങള്‍ പാടില്ല. പ്രിന്‍സിപ്പല്‍ ആയിരിക്കും സ്ഥാപനമേധാവി. പ്രിന്‍സിപ്പലിനെ സഹായിക്കാന്‍ വൈസ് പ്രിന്‍സിപ്പലെന്ന പുതിയ തസ്തികക്കും ശുപാര്‍ശയുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് എജുക്കേഷന്‍ ഓഫീസര്‍ തസ്തിക വേണം.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും ഹയര്‍സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റുകളും ഒരു കുടക്കീഴില് ആക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. നിലവിലെ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ രണ്ട് പുതിയ സ്ട്രീമുകളാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഒന്ന് മുതല്‍ ഏഴ് വരെ പ്രൈമറി തലവും. എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സെക്കന്റി തലവും ആക്കണം.
അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികള്‍ക്ക് ശാസ്ത്രീയമായി കായിക, കലാ പരിശീലനം നല്‍കണം.
എസ്ഇആര്‍ടി മുന്‍ ഡയറക്ടര്‍ ഡോ. എം.ഐ. ഖാദര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: