വിജയവാഡ: കാവേരി, ഗോദാവരി നദികള്‍ സംയോജിപ്പിക്കുന്നതിനുള്ള 60,000 കോടി രൂപയുടെ പദ്ധതി തയാറെന്നും വൈകാതെ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും കേന്ദ്ര ഉപരിതല-ജല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ലോകബാങ്കില്‍ നിന്നോ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍ നിന്നോ വായ്പ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജല സമന്വയ പദ്ധതിയുടെ കീഴില്‍ വരുന്ന പദ്ധതിയിലൂടെ ഗോദാവരിയില്‍ നിന്ന് കടലിലെത്തുന്ന 1100 മെട്രിക് അടി ജലം ഉപയോഗപ്രദമാക്കാന്‍ സാധിക്കും. കര്‍ണാടകം, തമിഴ്നാട,് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ ഇതുപകരിക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെള്ളം കൊണ്ടുപോകാന്‍ കനാലുകള്‍ക്ക് പകരം സ്റ്റീല്‍ പൈപ്പുകളായിരിക്കും ഉപയോഗിക്കുക. ഇതിലൂടെ ജലനഷ്ടം കുറയ്ക്കാം. ആന്ധ്രാപ്രദേശ് സ്വദേശിയായ എഞ്ചീനിയറാണ് ഈ സാങ്കേതിക വിദ്യ നിര്‍ദേശിച്ചത്. ജലസേചന പദ്ധതികള്‍ക്ക് മോദി സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ആന്ധ്രയിലെ ബൃഹത് ജലസേചന പദ്ധതിയായ പോളവാരം പദ്ധതിക്കുള്ള മുഴുവന്‍ ഫണ്ടും കേന്ദ്ര സര്‍ക്കാരാണ് നല്‍കിയത്. പദ്ധതിയുടെ പകുതിയിലേറെയും പൂര്‍ത്തിയായി. എന്നാല്‍, അതിന്റെ അംഗീകാരം മോദിക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്നും ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: