കൊച്ചി: ടിപി കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.കെ. കുഞ്ഞനന്തന് അനധികൃത പരോള്‍ അനുവദിക്കുന്ന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
തടവുകാര്‍ക്ക് രോഗം വന്നാല്‍ പരോളല്ല, ചികിത്സയാണ് നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുഞ്ഞനന്തന് അനധികൃതമായി പരോള്‍ അനുവദിക്കുന്നെന്നാരോപിച്ച് കെ.കെ. രമ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഹര്‍ജിയില്‍ കുഞ്ഞനന്തനടക്കമുള്ള എതിര് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
2012 മെയ് നാലിന് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് കഴിഞ്ഞ ഇരുപത്തിയൊന്പതു മാസങ്ങള്‍ക്കുള്ളില്‍ 216 ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാരിയായ, ടിപിയുടെ ഭാര്യ രമ ചൂണ്ടിക്കാട്ടി.
2016, 2017 വര്‍ഷങ്ങളില്‍ ഏറെ ദിവസവും കുഞ്ഞനന്തന് പരോളിലായിരുന്നെന്നും കഴിഞ്ഞ വര്‍ഷം സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അന്യായമായി സര്‍ക്കാര്‍ പരോള്‍ നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം തുടങ്ങിയ അത്യാവശ്യ സമയത്ത് മാത്രമേ പരോള്‍ നല്‍കാവൂ എന്നാണ് കേരള ജയില്‍ ചട്ടത്തിലെ വ്യവസ്ഥ.
എന്നാല്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, ജയില്‍ ഡിജിപി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്നിവര്‍ ചേര്‍ന്ന് നിരന്തരം കുഞ്ഞനന്തന് പരോള്‍ അനുവദിക്കുകയാണെന്നും രമയുടെ ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: