കോഴിക്കോട്: കോഴിക്കോട് നഗരത്തെ ഞെട്ടിച്ച ഇരട്ട സ്ഫോടനക്കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അഷര്‍ എന്‍ഐഎയുടെ പിടിയിലായതോടെ ഇനി പിടികിട്ടാനുള്ളത് ഒരാളെ കൂടി. പി.പി. യൂസഫാണ് ഒളിവിലുള്ള പ്രതി.
തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. മുഹമ്മദ് അഷര്‍, കണ്ണൂര്‍ വാഴക്കാതെരു താഴകത്ത് അബ്ദുല്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി. യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവര്‍ മറ്റു പ്രതികള്‍. തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തവും നാലാം പ്രതി ഷഫാസിന് ഇരട്ട ജീവപര്യന്തവും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ശിക്ഷ വിധിച്ചിരുന്നു.
ഏഴാം പ്രതി ഷമ്മി ഫിറോസിനെ കേസില്‍ മാപ്പു സാക്ഷിയാക്കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസിലെ മൂന്നാം പ്രതി അബ്ദുല്‍ ഹാലിമിനെയും തെളിവില്ലാത്തതിനാല്‍ ഒന്‍പതാം പ്രതി ചെട്ടിപ്പടി യൂസഫിനെയും വെറുതെ വിട്ടു. എന്‍ഐഎ ഏറ്റെടുത്ത ദക്ഷിണേന്ത്യയിലെ ആദ്യത്തെ കേസാണ് കോഴിക്കോട് ഇരട്ട സ്ഫോടനം. രണ്ടു പ്രതികള്‍ കശ്മീരില്‍ കൊല്ലപ്പെട്ടിരുന്നു.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമാണ് സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തില്‍ നസീര്‍ നേരിട്ടും രണ്ടാമത്തേതില്‍ നസീറിന്റെ നിര്‍ദേശപ്രകാരം മറ്റു പ്രതികളുമാണ് ബോംബ് സ്ഥാപിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് തടിയന്റെവിട നസീര്‍ അറസ്റ്റിലായതോടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റി തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചത്.
എന്‍ഐഎ അന്വേഷണം ഏറ്റെടുത്തോടെയാണ് സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കുന്നത്. കൊച്ചി കളക്ടറേറ്റ് സ്ഫോടന കേസില്‍ അബ്ദുല്‍ ഹാലിം പിടിയിലായതോടെയാണ് കോഴിക്കോട് ഇരട്ട സ്ഫോടനേേക്കസ് അന്വേഷണവും നിര്ണായകതലത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: