ന്യൂദല്‍ഹി: പതിമൂന്നു വര്‍ഷമായി സൗദിയില്‍ ഒളിവിലായിരുന്ന കോഴിക്കോട്ടെ ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. തലശേരി ചെറുപറമ്പ് പുറക്കള്ളിയില് വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന് മുഹമ്മദ് അഷറാണ് (33) സൗദി അറേബ്യയില്‍ നിന്ന് ദല്‍ഹി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ പിടിയിലായത്. കേസില്‍ ഒരു പ്രതികൂടി പിടിയിലാകാനുണ്ട്.
2006 മാര്‍ച്ച് മൂന്നിന് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമാണ് ബോംബ് സ്ഫോടനങ്ങളുണ്ടായത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.
കേരള പോലീസില്‍ നിന്ന് 2009 ഡിസംബര്‍ പതിനെട്ടിനാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. നാലു പ്രതികള്‍ക്കെതിരായ വിചാരണ പൂര്‍ത്തിയാക്കി 2011 ആഗസ്റ്റില്‍ രണ്ടുപേര്‍ക്ക് എറണാകുളം എന്‍ഐഎ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 2003ലെ മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാത്തതിന് എതിരെയാണ് തടിയന്റവിടെ നസീറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തി ബസ് സ്റ്റാന്‍ഡുകളില്‍ സ്ഫോടനം നടത്തിയതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
എട്ടു പേരായിരുന്നു പ്രതികള്‍. പരപ്പനങ്ങാടി സ്വദേശി യൂസഫാണ് കേസിലെ എട്ടാം പ്രതി. അതില്‍ ഷമ്മി ഫിറോസ് മാപ്പുസാക്ഷിയായി. ഏഴു പേരില്‍ രണ്ടു പേരെ കോടതി വിട്ടയച്ചു. ഒന്നാം പ്രതി തടിയന്റവിടെ നസീര്‍, നാലാം പ്രതി ഷഫാസ് എന്നിവര്‍ക്ക് ജീവപര്യന്തം നല്കി. പി.പി. യൂസഫും അഷറും ഒളിവിലായിരുന്നു. ഇവരാണ് സ്ഫോടക വസ്തുക്കള്‍ ഉണ്ടാക്കാന്‍ നസീറിനെ സഹായിച്ചത്. അറസ്റ്റ് ഒഴിവാക്കാന്‍ അഷര്‍ സൗദിയിലേക്ക് മുങ്ങുകയായിരുന്നു.
ദല്‍ഹി കോടതിയില്‍ ഹാജരാക്കി ഇയാളെ കൊച്ചിക്ക് കൊണ്ടുവരാന്‍ ട്രാന്‍സിറ്റ് റിമാന്‍ഡിന് എന്‍ഐഎ അപേക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: