തൃശൂര്‍: ഹിന്ദുമത ആധ്യാത്മിക സ്ഥാപനങ്ങളെയും ആചാര്യന്മാരെയും പോലീസിനെയും സൈബര്‍ ഗുണ്ടകളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്തിരിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രാജ്യം ബഹുമാനിക്കുന്ന മാതാ അമൃതാന്ദമയിയെ അയ്യപ്പഭക്തജന സംഗമത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പരസ്യമായി സിപിഎം ഭീഷണിപ്പെടുത്തുന്നു. അമൃതാനന്ദമയി മഠത്തിനെതിരെ നീചമായ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. കോഴിക്കോട് അദൈത്വാശ്രമ മഠാധിപതി ചിദാനന്ദപുരി സ്വാമിയെയും സിപിഎം ഭീഷണിപ്പെടുത്തുകയാണ്. അയ്യപ്പ ഭക്തജന സംഗമത്തില്‍ പങ്കെടുത്ത വിശ്വാസികളെ തെരഞ്ഞുപിടിച്ചാണ് സര്‍ക്കാരിന്റെ വേട്ടയാടല്‍.
ജാലവിദ്യക്കാരനെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴുള്ള പെരുമാറ്റം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്കിയ വ്യാജ സത്യവാങ്മൂലത്തില്‍ ദര്‍ശനം നടത്തിയ 51 സ്ത്രീകളുടെ ലിസ്റ്റില്‍ മൂന്ന് പേര് പുരുഷന്മാര്. ആടിനെ പട്ടിയാക്കുന്ന രീതി മുമ്പ് പിണറായി ചെയ്തിട്ടുണ്ടെങ്കിലും പുരുഷനെ സ്ത്രീയാക്കുന്ന ഇന്ദ്രജാലക്കാരനായി മാറിയിരിക്കുകയാണിപ്പോള്‍ പിണറായി. കുംഭമാസം ഒന്നിന് നടതുറക്കുമ്പോള്‍ ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയാല്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബരിമല കര്‍മസമിതി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി എല്ലാവിധ പിന്തുണയും നല്‍കും.
അമൃതം പദ്ധതിയില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1000 കോടി രൂപ നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലെത്തിച്ച് പിണറായി സര്‍ക്കാര്‍ ഭരണപരമായ വീഴ്ച വരുത്തി. ജനക്ഷേമ നടപടികളുമായല്ല സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രളയദുരന്തത്തിനു ശേഷം കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനു പകരം രാഷ്ട്രീയ ലക്ഷ്യം വെച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. അയ്യപ്പവിശ്വാസികളോടുള്ള ഏറ്റുമുട്ടല്‍ സര്‍ക്കാര്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം അയ്യപ്പഭക്തജന സംഗമത്തിലൂടെ എല്ലാ സംഘടനകളിലുള്ളവരെയും ഒരു കുടക്കീഴില് അണിനിരത്താനായെന്നും കെ. സുരേന്ദ്രന് പറഞ്ഞു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പ്: സീറ്റ് തര്‍ക്കമില്ല; എന്‍ഡിഎ മികച്ച വിജയം നേടും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ സഖ്യം മികച്ച വിജയം നേടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.
സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ബിഡിജെഎസ് ഉള്‍പ്പെടെ എന്‍ഡിഎയിലെ ഘടകകക്ഷികളുമായി ചര്‍ച്ച തുടരുകയാണ്. ബിജെപിയിലും എന്‍ഡിഎയിലും സീറ്റിനു വേണ്ടി തര്‍ക്കമോ, അടിപിടിയോ ഉണ്ടാകില്ല. മറ്റു മുന്നണികളേക്കാള്‍ മുമ്പ് ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജനവും ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാകും. സ്ഥാനാര്‍ത്ഥി നിര്‍ണയം ഫെബ്രുവരി രണ്ടാംവാരത്തോടെ പൂര്‍ത്തിയാക്കി കേന്ദ്ര നേതൃത്വത്തിന് ലിസ്റ്റ് കൈമാറും. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വവുമായി ആലോചിച്ച് അന്തിമ പട്ടിക പ്രഖ്യാപിക്കും.
വ്യക്തികളെയല്ല, വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി വിലയിരുത്തുന്നത്. 20 മണ്ഡലങ്ങളിലും ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. മികച്ച സ്ഥാനാര്‍ത്ഥികളുമായുള്ള മികച്ച പാനലുമായിട്ടായിരിക്കും എന്‍ഡിഎ മത്സര രംഗത്തുണ്ടാകുക. എല്ലായിടത്തും ശക്തമായ ത്രികോണ മത്സരമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രു. അഞ്ചിന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കും. ‘എന്റെ കുടുംബം-ബിജെപി കുടുംബം’ എന്ന പേരില്‍ 12 മുതല്‍ മാര്‍ച്ച് രണ്ടു വരെ ഗൃഹസമ്പര്‍ക്ക കാമ്പയിന് നടത്തും. ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെ കേന്ദ്ര നേതാക്കളും നിര്‍മലാ സീതാരാമന്, രവിശങ്കര്‍ പ്രസാദ് അടക്കമുള്ള കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുമെന്നും കെ.സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: