ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ബാലറ്റ് പേപ്പര്‍ കാലത്തേക്ക് മടങ്ങാനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്. വിമര്‍ശനങ്ങളോട് തുറന്ന മനസ്സാണുള്ളത്. തര്‍ക്കങ്ങളും പരാതികളും പരിഹരിക്കും. കൃത്രിമം നടത്താനാവില്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും വ്യക്തമാക്കിയിട്ടുള്ളതാണ്. സുതാര്യത ഉറപ്പാക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശ പ്രകാരം വിവിപാറ്റ് യന്ത്രങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. വോട്ടേഴ്സ് ദിനത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ തോല്‍വിയാണ് ഇവിഎമ്മിനെതിരെ ആരോപണവുമായി രംഗത്തെത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് കൃത്രിമം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരസ്യമായി അവസരം നല്‍കിയെങ്കിലും വെല്ലുവിളി ഏറ്റെടുക്കാന്‍ ആരോപണമുന്നയിച്ചവര്‍ തയാറായില്ല. പരിപാടിയില്‍ പങ്കെടുത്ത സിപിഎം നേതാക്കള്‍ ഇവിഎമ്മിന് പ്രശ്നമൊന്നുമില്ലെന്നാണ് വ്യക്തമാക്കിയതും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ബൂത്ത് പിടുത്തം ശക്തമാകുമെന്നതിനാല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവരുടെ ബാലറ്റ് പേപ്പര്‍ ആവശ്യത്തെ സിപിഎം എതിര്‍ക്കുന്നുണ്ട്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇവിഎമ്മില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അമേരിക്കന്‍ ഹാക്കര്‍ എന്നവകാശപ്പെട്ട സയ്യീദ് ഷുജ കഴിഞ്ഞ ദിവസം ലണ്ടനില്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയാണെന്ന് പിന്നീട് പുറത്തുവന്നു. കൃത്രിമം നടന്നതിന് തെളിവുകള്‍ ഇല്ലെന്ന് പരിപാടിയുടെ സംഘാടകരും തുറന്നു സമ്മതിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: