കോഴിക്കോട്: ബന്ധു നിയമന വിവാദം സിപിഎമ്മിലേക്കും. മന്ത്രി കെ.ടി. ജലീലിന്റെ വിവാദ ബന്ധു നിയമനത്തെ സിപിഎം പിന്തുണയ്ക്കുന്നതിന് പിന്നില്‍ സിപിഎം നേതാക്കളടക്കമുള്ളവരുടെ ബന്ധു നിയമനം വിവാദമാകുമെന്ന ഭയംകൊണ്ടാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സിപി എം നേതാവ് കോലിയക്കോട് കൃഷ്ണന് നായരുടെ സഹോദരനും മുന്‍ സിപിഐ സംസ്ഥാന കണ്ട്രോള് കമ്മിറ്റി അംഗവും നിലവില്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗവുമായ ദിവാകരന് നായരുടെ മകന് ഡി.എസ് നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ഫിറോസ് പറഞ്ഞു. മിഷനില്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്ന തസ്തിക പുതുതായി നിശ്ചയിച്ച് ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണ് മൂന്നാം സ്ഥാനത്തായിരുന്ന നീലകണ്ഠന് ഒന്നാം റാങ്ക് നല്‍കിയത്. തസ്തികക്ക് അഭികാമ്യമായിരുന്ന പിഎംപി യോഗ്യതയുള്ള രണ്ടാം സ്ഥാനക്കാരനെ ഇന്റര്‍വ്യൂവില്‍ കുറഞ്ഞ മാര്‍ക്ക് നല്കി തഴയുകയായിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നയാള്‍ ഇടപെട്ടാണ് നിയമനം നടന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല കെ.ടി. ജലീലിന് ഉണ്ടായിരുന്നപ്പോള്‍ ഇദ്ദേഹം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടറായ സാംബശിവ റാവു ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന കാലത്താണ് നിയമനം നടന്നത്. ലഭിച്ച 37 അപേക്ഷകളില്‍ 10 അപേക്ഷകള്‍ ഒഴിവാക്കി 27 പേരെ ഷോര്‍ട്ട് ലിസ്റ്റിലുള്പ്പെടുത്തുകയായിരുന്നു. കരാര്‍ നിയമനം അഞ്ചു വര്‍ഷത്തേക്കായി നിജപ്പെടുത്തിയ അസാധാരണ സാഹചര്യവും ഈ നിയമനത്തിലുണ്ട്. 2017 ആഗസ്റ്റ് 30 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ശമ്പള വര്‍ദ്ധനവടക്കം സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും അടക്കമുള്ളവര്‍ അറിഞ്ഞുകൊണ്ടു നടത്തിയ ബന്ധുനിയമനം വിവാദമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി കെ.ടി. ജലീല്‍ തന്റെ ബന്ധുനിയമന വിവാദത്തില്‍ നിന്ന് രക്ഷപ്പെടുന്നതെന്ന് ഫിറോസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: