കൊച്ചി: ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഐഎസ്എല്‍ അഞ്ചാം സീസണ് ഇന്ന് പുനരാരംഭിക്കും. ഏഷ്യാകപ്പിന്റെ ഇടവേളയ്ക്കു ശേഷം ഇന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും. രാത്രി 7.30ന് കിക്കോഫ്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് ഏക ജയം നേടിയത് ഉദ്ഘാടന മത്സരത്തില്‍ എടികെയ്ക്കെതിരെയായിരുന്നു.
പകരക്കാരനായെത്തിയ മുന്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന് നെലോ വിന്‍ഗാദയുടെ കീഴില്‍ ആദ്യ മത്സരമാണിന്ന്. മലേഷ്യ അടക്കമുള്ള രാജ്യാന്തര ടീമുകളെയും ക്ലബ്ബുകളെയും പരിശീലിപ്പിച്ച വിന്‍ഗാദക്ക് പുതിയ ഉദ്യമം അത്ര എളുപ്പമാവില്ല. ജനുവരി ട്രാന്‍സ്ഫര്‍ വഴി സി.കെ. വിനീത്, ഹാളിചരണ്‍ നര്‍സാരി അടക്കമുള്ള താരങ്ങള്‍ ടീം വിട്ടതും മിഡ്ഫീല്‍ഡല്‍ സക്കീര്‍ മുണ്ടംപാറയ്ക്ക് ആറുമാസത്തെ വിലക്ക് വന്നതും ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്.അതേസമയം 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ആറാം സ്ഥാനത്താണ് എടികെ. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കഴിഞ്ഞ സീസണില്‍ ബെംഗളൂരിനായി തിളങ്ങിയ എദു ഗാര്‍ഷ്യയെയും ദല്‍ഹിയുടെ പ്രീതം കോട്ടലിനെയും എടികെ സ്വന്തമാക്കി. പരിക്കേറ്റ സൂപ്പര്‍ സ്ട്രൈക്കര്‍ കാലു ഉച്ചെ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: