തൃശൂർ: രാഷ്ട്രീയ പ്രസംഗം വായിപ്പിച്ച് ഗവർണർ പദവിയെ സർക്കാർ അവഹേളിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ആവശ്യത്തിന് കേന്ദ്രസഹായം ലഭിച്ചില്ല എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പ്രളയമുണ്ടായ മറ്റേത് സംസ്ഥാനത്തേക്കാൾ സഹായം കേന്ദ്രം കേരളത്തിന് നൽകിയെന്നും എംടി രമേശ് വിശദമാക്കി.
ബജറ്റ് സമ്മേളനത്തിൽ ഗവർണറെ സിപിഎം രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. സംസ്ഥാന സർക്കാർ രാഷ്ട്രീയ ലക്ഷ്യം വച്ച് തയ്യാറാക്കിയ പ്രസംഗം ഗവർണറെക്കൊണ്ട് വായിപ്പിച്ചത് ആ പദവിയോട് കാണിക്കുന്ന അവഹേളനമാണെന്ന് ബിജെപി വിമർശിക്കുന്നു . അത്തരം പരാമർശങ്ങളുള്ള ഭാഗം വായിക്കണമായിരുന്നുവോ എന്ന് ഗവർണർക്ക് തീരുമാനിക്കാമായിരുന്നു.
കേന്ദ്രവിരുദ്ധ രാഷ്ട്രീയത്തിന് ഗവർണർ പദവിയേയും നിയമസഭയെയും സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്തുവെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്ന സാഹചര്യത്തിൽ വിശാലസഖ്യം സംബന്ധിച്ച് കേരളത്തിലെ നിലപാടെന്താണെന്ന് സിപിഎമ്മും കോൺഗ്രസ്സും വ്യക്തമാക്കണമെന്നും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: