ചെന്നൈ: പുതുവര്‍ഷത്തിലും ഐഎസ്ആര്‍ഒ നേട്ടക്കൊയ്ത്തു തുടങ്ങി. വ്യാഴാഴ്ച പാതിരാത്രിക്കാണ് രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ബഹിരാകാശത്ത് എത്തിച്ച് 2019ലെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്.
സൈനിക ആവശ്യങ്ങള്‍ക്കുള്ള 740 കിലോഭാരമുളള മൈക്രോസാറ്റ് ആര് എന്ന ഉപഗ്രഹവും കുഞ്ഞന്‍ ഉപഗ്രഹമായ കലാം സാറ്റുമാണ് പിഎസ്എല്‍വി 44 റോക്കറ്റില്‍ വ്യാഴാഴ്ച രാത്രി 11.37ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. പത്തു സെമി. വലിപ്പവും 1.2 കിലോ ഭാരവുമുള്ള കലാം സാറ്റ് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചതാണ്. മികച്ച ഗുണനിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള ഉപഗ്രഹമാണ് മൈക്രോസാറ്റ് ആര്.പിഎസ്എല്‍വി( പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 46ാം വിക്ഷേപണമായിരുന്നു ഇത്.
വിക്ഷേപിച്ച് 13ാം മിനിറ്റില്‍ റോക്കറ്റ് മൈക്രോസാറ്റിനെ 274 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ഭ്രമണപഥത്തിലേക്ക് തള്ളിവിട്ടു. ഡിആര്‍ഡിഒ നിര്‍മ്മിച്ചതാണ് ഈ ഉപഗ്രഹം. ആദ്യമായാണ് ഇത്രയും താഴെയുള്ള ഭ്രമപണപഥത്തില്‍ ഐഎസ്ആര്‍ഒ ഒരു ഉപഗ്രത്തെ എത്തിക്കുന്നത്.ഒന്നര മണിക്കൂര്‍ കഴിഞ്ഞ് കലാംസാറ്റ് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു.
കലാംസാറ്റ് വി 2
കലാം സാറ്റ് വി2 ന്റെ നിര്‍മ്മാണച്ചെലവ് 12 ലക്ഷം രൂപമാത്രമാണ്. നാനോ ഉപഗ്രഹങ്ങളുടെ വാര്‍ത്താ വിതരണ സംവിധാനങ്ങളുടെ പരിശോധന പഠിക്കാനുള്ള ഈ ഉപഗ്രഹം ദുരന്ത നിവാരണങ്ങള്‍ക്കും ഉപയോഗിക്കാം. ആറു വര്‍ഷത്തെ ഗവേഷത്തിന്റെ ഫലമാണിത്. ഇത് നിര്‍മ്മിച്ചത് വെറും ആറു ദിവസം കൊണ്ട്.
പാതിരാത്രിയിലെ കുതിപ്പ്
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇരുളിനെ കീറിമുറിച്ചാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. അഞ്ചു മാസത്തിനിടെ ഇത് രണ്ടാം തവണ. ഇതിന് പ്രത്യേക കാരണമുണ്ട്. ദിവസവും ഉച്ചയോടെ ഭൂമധ്യരേഖ കടന്നു പോകുന്ന വിധത്തിലാണ് മൈക്രോസാറ്റ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഇന്ത്യ വെയിലില്‍ തിളങ്ങി നില്ക്കുന്ന സമയം. മേഘങ്ങള്‍ കുറഞ്ഞ്, നല്ല സൂര്യപ്രകാശമുള്ള സമയത്ത് ഭൂമധ്യരേഖയില്‍ ഉപഗ്രഹം എത്തണമെന്നാണ് ഡിആര്‍ഡിഒയുടെ അഥവാ സൈന്യത്തിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ നല്ല ചിത്രങ്ങള്‍ ലഭ്യമാകും. ഐഎസ്ആര്‍ഒ മേധാവി ഡോ, കെ ശിവന് പറഞ്ഞു. 277 കിലോമീറ്റര്‍ ഉയരത്തിലാണ് ഉപഗ്രഹം ഭൂമിയെ ചുറ്റുന്നത്. റോക്കറ്ററിന്റെ പ്രത്യേകത, ലക്ഷ്യം, റോക്കറ്റിന്റെ നിര്‍ദ്ദിഷ്ട പാത തുടങ്ങിയവയെല്ലാം കൂടി കണക്കിലെടുത്താണ് രാത്രി വിക്ഷേപണം.
പുതുപുത്തന്‍ സാങ്കേതിക വിദ്യ
അമേരിക്കയുടെ നാസയടക്കം ഒരു ബഹിരാകാശ ഏജന്‍സിയും ഉപയോഗിക്കാത്ത പുതിയ സാങ്കേതിക വിദ്യയും ലോകത്താദ്യമായി ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം പ്രയോഗിച്ചു. സാധാരണ റോക്കറ്റുകള്‍ക്ക് നാല് ഘട്ടങ്ങളാണ് ഉള്ളത്. വിക്ഷേപിച്ച ശേഷം ഓരോ ഘട്ടവും അതിന്റെ ജോലി പൂര്‍ത്തിയാകുന്നതോടെ എരിഞ്ഞ് നശിക്കും. എന്നാല്‍ പുതിയ സംവിധാനപ്രകാരം നാലാം ഘട്ടം എരിഞ്ഞുതീരില്ല. മൈക്രോ സാറ്റിനെ ഭ്രമണപഥത്തിലേക്ക് തള്ളിവിട്ടതോടെ നാലാം ഘട്ടം എന്ജിന് ഓഫ് ചെയ്ത്, ഇന്ധനം തീര്‍ന്ന് ഉപഗ്രഹത്തിനൊപ്പം നിലകൊണ്ടു.
ഒന്നര മണിക്കൂര്‍ കഴിഞ്ഞ് സൗരോര്‍ജ്ജ പാനലുകളും ബാറ്ററി ചാര്‍ജ്ജും ഉപയോഗിച്ച് നാലാം ഘട്ട എന്‍ജിനെ വീണ്ടും ഉണര്‍ത്തി. തുടര്‍ന്നാണ് കലാംസാറ്റിനെ ഭ്രമണപഥത്തില്‍ വിട്ടത്. റോക്കറ്റിലെ നാലു ഘട്ടങ്ങളില്‍ ഏറ്റവും ചെറുതാണ് നാലാമത്തെത്. 2.5 മീറ്റര്‍ നീളവും 1.34 മീറ്റര്‍ വണ്ണവുമുള്ള ഭാഗം. ഇതില്‍ 1.6 ടണ്‍ ഇന്ധനമാണ് ശേഖരിച്ചിരിക്കുന്നത്. ഇതില്‍ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന രണ്ട് എന്‍ജിനുകളാണ് ഉള്ളത്. ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തില്‍ തള്ളിവിടുന്നതോടെ ഇത് എരിഞ്ഞുതീര്‍ന്ന് പതിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കുറി നാലാം ഘട്ടം ആറു മാസം ഉപഗ്രഹത്തിനൊപ്പം സജീവമായി നിലകൊള്ളും. പിന്നെ ക്രമണേ ഉപഗ്രത്തില്‍ നിന്ന് അകന്ന് നശിച്ച് അന്തരീക്ഷത്തിലേക്ക് വീണ് കത്തിയമരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: