ന്യൂദല്‍ഹി: കൈലാസ മാനസരോവര്‍ യാത്രയ്ക്കിടെ രണ്ട് ചൈനീസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെന്ന രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തല്‍ വിവാദമായി. ഒറീസയിലെ ഭുവനേശ്വറില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലാണ് ചൈനീസ് മന്ത്രിമാരെ കണ്ട കാര്യം രാഹുല്‍ വെളിപ്പെടുത്തിയത്. ഇക്കാര്യത്തെപ്പറ്റി കേന്ദ്രസര്‍ക്കാരിന് യാതൊരു അറിവുമില്ലെന്നും രാഹുലിന്റേത് സ്വകാര്യ സന്ദര്ശമായിരുന്നെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ട് പ്രസംഗിക്കുമ്പോഴായിരുന്നു യാത്രയ്ക്കിടെ ചൈനീസ് മന്ത്രിമാരെ കണ്ടതും അവര്‍ തൊഴില്‍ലഭ്യത സൃഷ്ടിക്കുന്നതിനെപ്പറ്റി പറഞ്ഞതും രാഹുല്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ സപ്തംബറിലായിരുന്നു രാഹുലിന്റെ കൈലാസ യാത്ര. രാഹുല്‍ ചൈനീസ് മന്ത്രിമാരെ കണ്ടത് വിദേശകാര്യമന്ത്രാലയത്തിന്റെ അറിവോടെയല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
രാഹുലിന്റെ നടപടിയെ ബിജെപി ശക്തമായി വിമര്‍ശിച്ചു. ചൈനീസ് മന്ത്രിമാരുമായി കണ്ടിട്ടില്ലെന്ന് നേരത്തെ പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്നലെ ചൈനീസ് മന്ത്രിമാരെ കണ്ടകാര്യം സമ്മതിച്ചതായി ബിജെപി വക്താവ് സമ്പിത് പാത്ര പറഞ്ഞു.
എന്തുകൊണ്ടാണ് ഈ കൂടിക്കാഴ്ചയുടെ വിവരം രാഹുല്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതിരുന്നതെന്നും സമ്പിത് പാത്ര ചോദിച്ചു. ഇന്ത്യന്‍ എംബസിയെ മാറ്റി നിര്‍ത്തിയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് രാഹുല്‍ഗാന്ധിയുടെ ഉത്തരവാദിത്വമാണെന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: