ന്യൂദല്‍ഹി: പ്രളയകാലത്ത് കേരളത്തില്‍ മികച്ച രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് സേനയുടെ അംഗീകാരം. ചെങ്ങന്നൂരില്‍ പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിച്ച വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് ധീരതയ്ക്കുള്ള വായുസേനാ മെഡല്‍ ലഭിച്ചു.
രണ്ടു ഗര്‍ഭിണികളെ രക്ഷിച്ച ചേതക് ഹെലികോപ്റ്റര്‍ പറപ്പിച്ച കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കു ധീരതയ്ക്കുള്ള നവ് സേനാ മെഡല്‍ സമ്മാനിക്കും. കടലില്‍ ഒറ്റയ്ക്കു ലോകം ചുറ്റുന്നതിനിടെ സംഭവിച്ച അപകടത്തെ ധീരമായി അതിജീവിച്ച കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും നവ് സേനാ മെഡല്‍ ലഭിച്ചു.
വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരംവിശിഷ്ട സേവാ മെഡലും ലഭിച്ചു. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയാണ്. ഫ്രാന്‍സിലെത്തി റഫാല്‍ വിമാനം പരീക്ഷണ പറക്കല്‍ നടത്തിയത് രഘുനാഥ് നമ്പ്യാരായിരുന്നു. രണ്ടു തവണ അതിവിശിഷ്ട സേവാമെഡലും വ്യോമസേനാ മെഡലും സ്വന്തമാക്കിയിട്ടുണ്ട്.
കൊച്ചി നാവിക കമാന്‍ഡിലെ റിയര്‍ അഡ്മിറല്‍ രവീന്ദ്ര ജയന്ത് നട്കര്ണിക്ക് അതിവിശിഷ്ടസേവാ മെഡല്‍ സമ്മാനിക്കും. കൊച്ചി നാവിക കമാന്‍ഡിലെ കൊമഡോര്‍ ദീപക് കുമാര്‍, ഐഎന്‍എസ് ചില്‍ക്കയിലെ കൊമഡോര്‍ മനീഷ് മിശ്ര. എന്നിവര്‍ക്കാണ് വിശിഷ്ട സേവാമെഡല്‍.
ഓഖി ദുരന്തസമയത്ത് കടലില്‍പ്പെട്ട പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച സെര്‍ജന്റ് അമിത്കുമാര്‍ ഝാ ധീരതയ്ക്കുള്ള വ്യോമസേന മെഡലിന് അര്‍ഹനായി. കമാന്‍ഡര്‍മാരായ ടി.അനൂപ് കുമാര്‍,ആര്.ഹരിഗോവിന്ദ്, ലെഫ്. കമാന്‍ഡര്‍ മനുമിശ്ര, ഡ്രൈവര്‍ എന്‍.എ അമിത്, സി.പി.ഒ പ്രമേന്ദ്രകുമാര്, ലെഫ്.കമാന്‍ഡര്‍ ശ്രീരിഷ് ശിവ്നാഥ് പാവ്ലെ എന്നീ നാവിക ഉദ്യോഗസ്ഥര്‍ക്കും പ്രളയരക്ഷാപ്രവര്‍ത്തനത്തിന് ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: