ന്യൂദല്‍ഹി: രാജ്യത്ത് മാറ്റം പ്രകടമാണെന്നും രാജ്യം നിര്‍ണായക ദിശയിലാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചരിത്രത്തില്‍ ആദ്യമായി കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ പടിവാതില്‍ക്കലാണ് നാം. സാര്‍വ്വത്രികമായ ആരോഗ്യരക്ഷക്കുള്ള പദ്ധതിക്ക് തുടക്കമിട്ടുണ്ട്. മുന്‍പത്തെ അപേക്ഷിച്ച് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആധുനിക ശുചിത്വനിലവാരവും വൈദ്യുതിയുമുള്ള ഭവനങ്ങള്‍ ലഭ്യമാക്കി.
റെയില്‍വേ, മെട്രോ, ദേശീയ പാതകള്‍ തുടങ്ങിയവ മുന്‍പില്ലാത്ത വിധത്തില്‍ നമ്മെ ഒരുമിപ്പിക്കുന്നു. സാങ്കേതിക വിദ്യയും പരിജ്ഞാനവും കര്‍ഷകരെയും സൈനികരെയും ശാക്തീകരിച്ചു. നാം ലഭ്യതയില്ലായ്മയെ ലഭ്യതയാക്കി മാറ്റി. ഭക്ഷ്യധാന്യങ്ങള്‍, പാചകവാത സിലിണ്ടറുകള്‍, ടെലഫോണ്‍ കണക്ഷന്, പാസ്പോര്‍ട്ട് തുടങ്ങി എന്തിലായാലും മാറ്റം പ്രകടമാണ്. റിപ്ലബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
രാജ്യത്ത് സാമൂഹിക പരിവര്‍ത്തനം സംഭവിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും പ്രധാന സൂചിക ലിംഗസമത്വവുമായും സമാനമായ സാഹചര്യത്തില്‍ ഓരോ സ്ത്രീക്കും തുല്യാവസരം ലഭ്യമാക്കുന്നതുമായും ബന്ധപ്പെട്ടുള്ളതാണ്. വിദ്യാഭ്യാസ രംഗം മുതല്‍ സായുധ സേന വരെ പെണ്‍കുട്ടികള്‍ ഇന്ന് മുന്നേറുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് വോട്ടു ചെയ്യാനുള്ള ആദ്യത്തെ അവസരമാണ്. ഇത് ഒരു തലമുറയില്‍ ഒരിക്കല്‍ വരുന്ന മുഹൂര്‍ത്തമല്ല. ഒരു നൂറ്റാണ്ടിലൊരിക്കല്‍ വരുന്ന അവസരമാണ്. വോട്ടര്‍ ആരെ തെരഞ്ഞെടുക്കുന്നു എന്നത് അവരുടെ കാര്യമാണ്. എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണം. അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: