ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അടക്കം മൂന്നുപേര്‍ക്ക്. സാമൂഹ്യ പരിഷ്ക്കര്‍ത്താവായ നാനാജി ദേശ്മുഖ്, കവിയും സംഗീതജ്ഞനുമായിരുന്ന ഡോ. ഭൂപേന് ഹസാരിക എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും ഭാരത രത്ന നല്കി രാഷ്ട്രം ആദരിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജി രാംനാഥ് കോവിന്ദിന് മുമ്പ് അഞ്ചു വര്‍ഷക്കാലം രാഷ്ട്രപതിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസിന്റെ നാഗ്പൂരിലെ സംഘശിക്ഷാവര്‍ഗ്ഗില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു.
സാമൂഹ്യ പരിഷ്ക്കര്‍ത്താവും ആര്‍എസ്എസ് പ്രചാരകനുമായിരുന്ന നാനാജി ദേശ്മുഖ് ഭാരതീയ ജനസംഘത്തിന്റെ നേതാവും രാജ്യസഭാംഗവുമായിരുന്നു. പദ്മവിഭൂഷണ് നല്കി രാജ്യം നേരത്തെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2010ല്‍ ചിത്രകൂടില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.
പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഭൂപേന് ഹസാരിക 2001ല്‍ പദ്മഭൂഷണിനും 2012ല്‍ പദ്മവിഭൂഷണിനും അര്‍ഹനായി. 2011ല്‍ അദ്ദേഹം അന്തരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമ വികസനം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വച്ച ചണ്ഡികാദാസ് അമൃതറാവു ദേശ്മുഖ് 1916 ഒക്ടോബറിലാണ് ജനിച്ചത്. പിലാനി ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാഭ്യാസം. ലോകമാന്യ ബാലഗംഗാധര തിലകിന്റെ പ്രവര്‍ത്തനങ്ങളിലും ആശയങ്ങളിലും ആകൃഷ്ടനായി പൊതുപ്രവര്‍ത്തന രംഗത്തെത്തി.
ഡോക്ടര്‍ജിയുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ ആര്‍എസ്എസില്‍ എത്തിച്ചത്. ഗുരുജിയാണ് അദ്ദേഹത്തെ പ്രചാരകനാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ചു. ജനസംഘം രൂപീകരണത്തില്‍ പ്രധാനപങ്ക് വഹിച്ചു. വിനോബ ഭാവെയുടെ ഭൂദാന പ്രസ്ഥനത്തില്‍ സജീവമായിരുന്നു.
പോലീസ് മര്‍ദ്ദനം സ്വയം ഏറ്റുവാങ്ങി ജയപ്രകാശ് നാരായണനെ അതില്‍ നിന്ന് രക്ഷിച്ച നാനാജി പിന്നീട് ജനതാ സര്‍ക്കാരില്‍ നല്കിയ മന്ത്രി പദം നിഷേധിച്ചു. 60-ാം വയസ്സില്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സാമൂഹ്യ പ്രവര്‍ത്തനം സജീവമാക്കി. 99ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യസഭാംഗമാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2010ലാണ് മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: