തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലും തൃശൂരിലും. കൊച്ചിയില്‍ കൊച്ചിന് റിഫൈനറിയുടെ ചടങ്ങില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 2.30ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 3.40 ന് കുട്ടനെല്ലൂര്‍ ഹെലിപ്പാഡിലെത്തും. നാലുമണിക്ക് യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന റാലി ഉദ്ഘാടനം ചെയ്യും. അഞ്ചു മണിക്ക് മടങ്ങും.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സമ്മേളന സ്ഥലമായ അടല്‍ജി നഗറിലെ വടക്കുന്നാഥ ക്ഷേത്രഗോപുരത്തിന്റെ മാതൃകയിലുള്ള വേദിയുടെ പണികള്‍ പൂര്‍ത്തിയാവുന്നു. പ്രശസ്ത കലാകാരനായ ആര്‍ട്ടിസ്റ്റ് യാഗാ ശ്രീകുമാറാണ് വേദി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു പ്രധാനമന്ത്രിയോടൊപ്പം തൃശൂരിലെത്തുന്നുണ്ട്.
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10 ന് പാറമേക്കാവ് സ്കൂളിലെ കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ നഗറില്‍ യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന് ഉദ്ഘാടനം ചെയ്യും. 3000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ ് അഡ്വ. പി.എസ്. ശ്രീധരന് പിള്ള മുഖ്യപ്രഭാഷണം നടത്തും. രണ്ടു ദിവസത്തെ പ്രതിനിധി സമ്മേളനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പും യുവജനശാക്തീകരണവും ചര്‍ച്ചചെയ്യും.
നാളെ രാവിലെ 10ന് യുവമോര്‍ച്ച പഴയകാല നേതാക്കളുടെ സംഗമം നടത്തും. 1980 മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവര് സംഗമത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 ന് പൂങ്കുന്നം, ശക്തന്‍നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുന്ന റാലികള്‍ ആരംഭിക്കും. നാല് മണിക്ക് പൊതുസമ്മേളനം ആരംഭിക്കും. ചാലക്കുടി, തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കും.
സമ്മേളനത്തിന്റെ പതാകജാഥയും കൊടിമരജാഥയും ബലിദാന്‍ ജ്യോതിയാത്രയും ഇന്നലെ വൈകീട്ട് ആറിന് നഗരത്തിലെത്തി നടുവിലാല്‍ പരിസരത്ത് സംഗമിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: