തൊടുപുഴ: ശബരിമല വിഷയത്തിലെ വിശ്വാസിവിരുദ്ധ നിലപാടിനെ തുടര്‍ന്ന് തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് അംഗങ്ങള്‍ നല്കിയ അവിശ്വാസ പ്രമേയം എതിരില്ലാതെ വലിയ ഭൂരിപക്ഷത്തില്‍ പാസായി.
ബിജെപി കൗണ്‍സിലര്‍മാര്‍ വിശ്വാസികളുടെ കണ്ണീരിനുള്ള ശിക്ഷയായി ഇതിനെ കണ്ടപ്പോള്‍ 22 വോട്ടിന് അവിശ്വാസം പാസായി. ഇതോടെ ഏറെക്കാലത്തിന് ശേഷം ലഭിച്ച ഭരണം എഴ് മാസം പിന്നിട്ടപ്പോള്‍ തന്നെ എല്‍ഡിഎഫിന്റെ കൈയില്‍ നിന്ന് പോയി. എല്‍ഡിഎഫിന്റെ ഒരംഗം താമസിച്ചെത്തിയതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല. ഇതേത്തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റംഗങ്ങള്‍ പരാജയം ഉറപ്പിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതിനിടെ എല്‍ഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്സണിനെതിരെ വോട്ട് ചെയ്യുമെന്ന വാര്‍ത്ത പരന്നതും കൂട്ടത്തോടെ വിട്ടുനില്‍ക്കാന്‍ പ്രേരണ കൂട്ടി.
35 സീറ്റുകളുള്ള നഗരസഭയില്‍ യുഡിഎഫ്-14, എല്‍ഡിഎഫ്-13, ബിജെപി-എട്ട് എന്നിങ്ങനെയാണ് അംഗസംഖ്യ. ജൂണ്‍ 18ന് നടന്ന ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ആണ് സിപിഎം പ്രതിനിധിയായ മിനി മധു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ നഗരസഭ അദ്ധ്യക്ഷയായത.് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് ഇടതിനും വലതിനും ഒരേ വോട്ടുനില വരികയായിരുന്നു.
ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരങ്ങളെ മാനിക്കാതെ നിലപാടുകള്‍ സ്വീകരിച്ച ഇടതുപക്ഷത്തിന് സംസ്ഥാനത്ത് കിട്ടിയ ആദ്യ പ്രഹരമാണ് തൊടുപുഴയിലേത്. തൊടുപുഴയില്‍ നടന്ന ഭക്തജന മുന്നേറ്റത്തില്‍ വിറളിപിടിച്ചവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ വ്യാപകമായി കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരുന്നു. 20 ദിവസം വരെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് പലര്‍ക്കും ജാമ്യം ലഭിച്ചത്. തുടര്‍ന്ന് ആര് ഭരണമേറുമെന്ന് ചിന്തിക്കാതെ സിപിഎമ്മിനെ ഭരണത്തില്‍ നിന്ന് പുറത്താക്കുന്നതിന് പ്രഥമ പരിഗണന നല്‍കിയായിരുന്നു ബിജെപി ജില്ലാ നേതൃത്വം ഇത്തരമൊരു നിലപാടെടുത്തത്. മാര്‍ച്ച് 10നകം പുതിയ അദ്ധ്യക്ഷയുടെ തെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: