ഭീതിയും അരാചകത്വവും നിറഞ്ഞ ഒരു മകരവിളക്കു കാലം പിന്നിട്ടു. ലോകമെമ്പാടുമുള്ള വിശ്വാസത്തിനുമേല്‍ കടന്നുകയറിയാണ് ഈ മണ്ഡലകാലം കടന്നുപോയത്. അയ്യപ്പസ്വാമിയുടെ പരിപാവനമായ പുണ്യപൂങ്കാവനം അലങ്കോലമാക്കിയതും വിശ്വാസപ്രമാണങ്ങളിന്മേല് ഭക്തജനകോടികള്ക്കു പുല്ലിന്റെ വില പോലും കല്‍പ്പിക്കാത്ത നടത്തിയ തേര്‍വാഴ്ച്ചയുടെ കാലഘട്ടമായിരുന്നു ഇത്. ഈ മണ്ഡല-മകര വിളക്കു കാലം ചരിത്രത്തിലിടം നേടിക്കഴിഞ്ഞു.
ഒരു യോഗത്തില്‍ ചില അച്ചടക്കങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പരിതപിച്ച മുഖ്യമന്ത്രി, ഒരു ദേവാലയത്തില്‍ ചില ആചാരാനുഷ്ഠാനങ്ങള്‍ പരിപാലിക്കാന്‍ തന്ത്രിക്കും ഭക്തജനങ്ങള്‍ക്കും ന്യായമായ അവകാശങ്ങളുണ്ടെന്ന പ്രമാണം എന്തുകൊണ്ടു ചിന്തിക്കുന്നില്ല? പാര്‍ട്ടി സെക്രട്ടറിയായിരിക്കെ, കോട്ടയത്ത് നടന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തില്‍ കൂവിയവരോട് ‘കള്ളു കുടിച്ചിട്ടുണ്ടെങ്കില്‍ വയറ്റില്‍ കിടക്കണമെന്നാണ്’ ഉപദേശിച്ചത്.
നവോത്ഥാന നായകനായി ചരിത്രത്തിലിടം നേടാനുള്ള പരക്കപ്പാച്ചിലില് അദ്ദേഹം വിശ്വാസസമൂഹത്തിന്റെ വികാരം മനസ്സിലാക്കാതെ ഹിറ്റ്ലര്‍ -മുസ്സോളിനി വ്യക്തിത്വത്തിലേയ്ക്കു ചേക്കേറിയിരിക്കുന്നുവെന്നു വേണം മനസ്സിലാക്കാന്‍.
ശബരിമലയില്‍ ഇനിയെന്ത് എന്നുള്ളതിനെ കുറിച്ചാണല്ലോ നാം ചിന്തിക്കുന്നത്. നിലവിലെ സ്ഥിതിയില്‍ ഏപ്രില്‍ (മേടം) മാസത്തിലെ വിഷുപൂജയ്ക്കു മുമ്പായി സുപ്രീം കോടതി റിവ്യൂഹര്‍ജി പരിഗണിക്കാനുള്ള സാധ്യതയുണ്ടോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതെന്തു തന്നെയായാലും മലയാളിക്ക് ലോകത്തിനു മുമ്പില്‍ അഭിമാനിക്കാവുന്ന ശബരിമലയില്‍ ഏതു വിധേനയെങ്കിലും ബിന്ദു-കനകദുര്‍ഗ്ഗ-രേഷ്മമാരെ എത്തിക്കാന്‍ പിണറായി പോലീസ് ഏതുവിധേനയും ശ്രമിച്ചുകൊണ്ടേയിരിക്കും.
ശബരിമല യുവതീ പ്രവേശനവിധിയെ തുടര്‍ന്ന് ഹിന്ദുക്കള്‍ക്കിടയില്‍ തങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മേല്‍ സംസ്ഥാന സര്‍ക്കാരും പോലീസും കടന്നു കയറുന്നുവെന്ന ആശങ്ക വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത് ഭയാനകമായ ഒരവസ്ഥയാണ്. സമാധാന കാംഷികളായ പൊതുജനത്തിന് ബാധകമാകുന്ന ഭീകരാന്തരീക്ഷമാണ് വിഭാഗീതയുടെ മതില്‍കെട്ടി സ്ത്രീജനങ്ങളില്‍ ലിംഗസമത്വം നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചത്.
ഒരു യോഗമാകുമ്പോള്‍ ചില മര്യാദകള്‍ പാലിക്കണമെന്ന് കോട്ടയത്തും കൊല്ലത്തും രോഷത്തോടെ ആക്രോശിച്ച മുഖ്യമന്ത്രിക്ക് ഒരു ക്ഷേത്രത്തിലും അതിന്റെ ആചാരമര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന സാമാന്യവിവേകം ഉദിക്കുന്ന കാലത്തോളം ശബരിമലയില്‍ ഇനിയെന്ത് എന്ന ചിന്ത കേരള ജനതയെ അലട്ടിക്കൊണ്ടേയിരിക്കും.
-സ്മിതാ അനിലന്‍, കൊല്ലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: