ന്യൂദല്‍ഹി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. വിവിധ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറില്‍ റമഫോയാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി.
സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഓര്‍മ്മപ്പെടുത്തുന്ന ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. രാജ്പഥിലെ അമര്‍ ജവാന് ജ്യോതിയില്‍ സൈനിക മേധാവികള്‍ക്കൊപ്പം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇത്തവണ നാവിക സേനയുടെ പരേഡ് നയിക്കുന്നത് കണ്ണൂര്‍ സ്വദേശി ലഫ്റ്റനന്റ് അംബിക സുധാകരനാണ്. ആര്‍പിഎഫിനെ തിരുവനന്തപുരം സ്വദേശിയായ അസി. കമാണ്ടന്റ് ജിതിന് ബി രാജ് നയിക്കും.
സംസ്ഥാനത്തും പതിവ് പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി.
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മഹാജബീന്‍ മരണാനന്ത ബഹുമതിയായി അശോക് ചക്ര പുരസ്കാരം ഏറ്റുവാങ്ങി. ആദ്യമായാണ് ഒരു കശ്മീരുകാരന് അശോക് ചക്ര പുരസ്കാരം രാജ്യം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: