കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന് ഭക്തര്‍ക്ക് ആശങ്ക. ഓരോ തീര്‍ത്ഥാടനക്കാലത്തും ഓരോ വിഷയങ്ങള്‍ പെരുപ്പിച്ച് കാണിച്ച് തീര്‍ത്ഥാടകരില്‍ ഭീതി പരത്തുകയും ശബരിമലയുടെ പവിത്രതയ്ക്ക് കളങ്കം വരുംവിധം പ്രചാരണം സംഘടിപ്പിക്കുകയുമാണ് പതിവ്. കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന് പ്രചാരണം നടത്തുകയും തമിഴ്നാട്ടില്‍ നിന്ന്വന്ന ഭക്തരെ ആക്രമിക്കുകയും ചെയ്ത് അതിന്റെ മറവില്‍ അന്യ സംസ്ഥാന തീര്‍ത്ഥാടകരെ ശബരിമലയില്‍ നിന്നും അകറ്റി നിര്‍ത്താനായിരുന്നു ശ്രമം.
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ഏറ്റവും പവിത്രമായി കാണുന്ന ഭഗവത് പ്രസാദമായ അപ്പത്തില്‍ മാരകവിഷം ഉണ്ടെന്ന പ്രചാരണമാണ് ഇക്കുറി അഴിച്ചു വിട്ടിരിക്കുന്നത്. ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയതിന്റെ മറപിടിച്ചാണ് പ്രചാരണം നടത്തുന്നത്. നിര്‍മ്മാണത്തിലെ അപാകത മൂലം അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയിരുന്നു. ഇത് പരിശോധനയ്ക്കയച്ച കോന്നിയിലെ സിഎഫ്ആര്‍ഡി ലാബില്‍ പൂപ്പല്‍ പിടിച്ച അപ്പം ഭക്ഷ്യയോഗ്യമല്ലെന്ന് മാത്രമാണ് കണ്ടെത്തിയത്. ഈസ്റ്റ് ആന്റ് മോള്‍ഡ് എന്ന പൂപ്പലിന്റെ സാന്നിധ്യം പരിശോധനയ്ക്ക് എത്തിച്ച അപ്പങ്ങളില്‍ ഏറെ ഉണ്ടായിരുന്നു. അതിനാല്‍ ഇവ ഭക്ഷ്യയോഗ്യമല്ലാ എന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണ് കോടതിക്ക് സമര്‍പ്പിക്കുന്നതെന്ന് ലാബ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ പരിശോധനയ്ക്ക് എത്തിച്ച അപ്പത്തില്‍ മാരകമായ വിഷമുണ്ടെന്നും ഇത് ഭക്ഷിച്ചാല്‍ കരള്‍ രോഗം അടക്കം ഉണ്ടാകുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. സന്നിധാനത്തേക്ക് വരാനായി വ്രതം നോറ്റിരിക്കുന്ന ഭക്തലക്ഷങ്ങളില് ഭീതിപരത്താനേ ഈ പ്രചാരണം ഉതകൂ എന്ന് ഭക്തര്‍ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം പൂപ്പല്‍പിടിച്ച അപ്പത്തില്‍ വിഷാംശം ഉണ്ടോയെന്ന് തങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് ലാബ് അധികൃതര്‍ വ്യക്തമാക്കുന്നു. ലാബിന്റെ റിപ്പോര്‍ട്ടിലില്ലാത്ത വിഷാംശപരാമര്ശവും ഇതുമൂലമുണ്ടാകുന്ന രോഗങ്ങളുടെ ലിസ്റ്റും പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭക്തര്‍ പറയുന്നത്.
മുന്‍കാലങ്ങളില്‍ ശബരിമലയിലെ പ്രധാന വഴിപാടായ അരവണ പായസത്തിന്റെ പേരിലും അപവാദ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ കുറേ തീര്ത്ഥാടനകാലങ്ങളിലായി ശബരിമലയിലെ വഴിപാട് പ്രസാദങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടും വിധമുള്ള പ്രചാരണമാണ് നടക്കുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ പവിത്രതയും വിശുദ്ധിയും ചോദ്യം ചെയ്യാനിടയാകുംവിധമുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്വം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുമുണ്ടെന്നും ഭക്തര്‍ പറയുന്നു. ശബരിമലയില്‍ പ്രസാദങ്ങള്‍ കുറ്റമറ്റ രീതിയില്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്.
ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രസാദനിര്‍മ്മാണ വിതരണം പലപ്പോഴും വിവാദങ്ങളുണ്ടാക്കുന്നത്. ശബരിമലയിലെ പ്രസാദ നിര്‍മ്മാണം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കുറ്റമറ്റതാണെന്ന് സമ്മതിച്ചിരുന്നു. ഇവരുടെ പരിശോധനയ്ക്ക് ശേഷവും നിര്‍മ്മാണത്തിലെ അപാകതമൂലം വഴിപാടു പ്രസാദങ്ങള്‍ കേടാകുന്നുണ്ടെങ്കില് അതിന്റെ ഉത്തരവാദിത്വം ഈ ഉദ്യോഗസ്ഥര്‍ക്കും ഉണ്ട്. ഒരര്‍ത്ഥത്തില്‍ ശബരിമലയിലെ വിവാദങ്ങള്‍ക്ക് സര്‍ക്കാരും ഉത്തരവാദികളാണ്.
അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന്
ദേവസ്വം ബോര്‍ഡ്
ശബരിമല: ഭഗവാന് അയ്യപ്പന്റെ ഇഷ്ടനിവേദ്യമായ അപ്പം ഉപയോഗശൂന്യമായത് സംബന്ധിച്ച് മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി ഗോവിന്ദന് നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേടായ അപ്പങ്ങളുടെ സാമ്പിളുകള്‍ വിദഗ്ദ്ധ രാസപരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ അപ്പത്തില്‍ പൂപ്പല്‍ ബാധിച്ചിട്ടുണ്ടോയെന്ന് ഉറപ്പിക്കാനാകു.
കേടായ അപ്പത്തിന്റെ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാവിഭാഗം കോന്നിയിലെ ഭക്ഷ്യഗവേഷണ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് നല്‍കിയിരുന്നു. അതിന്റെ റിപ്പോര്‍ട്ട് അവിടെ നിന്നും ഹൈക്കോടതിക്ക് നല്‍കിയിട്ടുണ്ട്. ഇത് ദേവസ്വം ബോര്‍ഡിന് ലഭിച്ചിട്ടില്ല. ഭക്ഷ്യഗവേഷണകേന്ദ്രം ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ കേടായ അപ്പത്തില്‍ മനുഷ്യജീവന് ഭീഷണിയായ വിഷാംശം കണ്ടെത്തിയതായി പറയപ്പെടുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ശബരിമലയിലെ പ്രസാദങ്ങള്ക്കെതിരായ പ്രചാരണങ്ങള്‍ ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമാണ്. ലക്ഷക്കണക്കിന് അപ്പം കേടായത് പോലുള്ള അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
രാസപരിശോധനാലാബില് കേടായ അപ്പത്തിന്റെ അഞ്ചുതരം പരിശോധനയാണ് നടത്തുന്നതെന്നും പൂപ്പല്‍ ബാധിക്കാനുള്ള കാരണങ്ങളിലൊന്ന് ഈസ്റ്റ് അധികമായതിനാലാണെന്ന് കണ്ടെത്തിയിട്ടുള്ളതായും ബോര്‍ഡംഗം സുബാഷ് വാസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: