ചണ്ഡിഗഡ്: ഫരീദ്കോട്ടിലെ ബെഹ്ബാല്‍ കലന്‍ വെടിവയ്പില്‍ രണ്ടു പേര് മരിക്കാനിടയായ സംഭവത്തില്‍ പഞ്ചാബ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍.
ചരഞ്ജിത് സിംഗ് ശര്‍മയെയാണ് പ്രത്യേക അന്വേഷണ സംഘം ഹോഷിയാര്പുരില്നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമം ശര്‍മ തടഞ്ഞെങ്കിലും ബലം പ്രയോഗിച്ച് ഇയാളെ അമൃത്സറിലേക്ക് എത്തിച്ചതായി പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
ശര്‍മയെ പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഞായറാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. രാജ്യം വിടാന്‍ തയാറെടുക്കുന്നതിനിടെയാണ് ശര്‍മയെ അറസ്റ്റ് ചെയ്തത്. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശര്‍മയും മൂന്നു സഹപ്രവര്‍ത്തകരും നല്കിയ ഹര്‍ജി പഞ്ചാബ് ഹരിയാന ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സിക്ക് ഗ്രന്ഥത്തെ അപമാനിച്ചെന്നാരോപിച്ച് സംഘര്‍ഷമുണ്ടായ മോഗാ ജില്ലയിലെ സീനിയര്‍ എസ്പിയായിരുന്നു ശര്‍മ. സംഘര്‍ഷത്തിനു നേര്‍ക്ക് പോലീസ് നടത്തിയ വെടിവയ്പിലാണ് രണ്ടു പേര് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന് ഫസില്‍ക എഎസ്പി ബിക്രംജിത് സിംഗ്, ഇന്‍സ്പെക്ടര്‍ പ്രദീപ് സിംഗ്, എസ്ഐ അമര്‍ജിത് സിംഗ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിനും വധ ശ്രമത്തിനും കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആദ്യം സസ്പെഷന് ലഭിച്ച ചരംജിത് സിംഗിന് പിന്നീട് രാജിവയ്ക്കേണ്ടി വന്നിരുന്നു. 2015 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഘര്‍ഷവും വെടിവയ്പും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: