തൃശൂര്‍: കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ തകര്‍ക്കാനാണ് സിപിഎം ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച വന്‍ റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു. നൂറ്റാണ്ടുകളുടെ വെല്ലുവിളികള്‍ അതിജീവിച്ച് ശക്തിപ്പെട്ടതാണ് കേരളത്തിന്റെ സാംസ്കാരിക പൈതൃകം. അതിനെ അപമാനിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. ശബരിമലയെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീശാക്തീകരണത്തെപ്പറ്റി പറയാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും അവകാശമില്ല. മുത്തലാഖ് ബില്ലിനെ ഒരുമിച്ച് എതിര്‍ത്തവരാണ് അവര്‍. ദല്‍ഹിയില്‍ ഒരുനിലപാടും കേരളത്തില്‍ വേറെ നിലപാടുമാണ് അവര്‍ക്ക്.
ബിജെപി വിരോധത്തിന്റെ പേരില്‍ ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെപ്പോലും അപമാനിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത്. വിദേശരാജ്യത്ത് പത്രസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷനേയും ഇന്ത്യന്‍ ജനാധിപത്യത്തേയും തള്ളിപ്പറയാന്‍ പോലും ഇവര്‍ക്ക് മടിയില്ല. ബിജെപി-മോദി വിരോധത്തിന്റെ പേരില്‍ രാജ്യത്തെ ദുര്‍ബ്ബലപ്പെടുത്തരുത്, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കരുത്, യുവാക്കളുടെ അവസരങ്ങള്‍ തുലയ്ക്കരുത്, പ്രധാനമന്ത്രി പറഞ്ഞു.
തുച്ഛമായ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഐഎസ്ആര്‍ഒ പോലെ പ്രശസ്തമായ ശാസ്ത്ര സ്ഥാപനത്തെപ്പോലും അപമാനിച്ചവരാണ് കോണ്‍ഗ്രസുകാര്‍. നമ്പിനാരായണന് എന്ന ശാസ്ത്രപ്രതിഭയെ തകര്‍ത്തു. രാജ്യത്തിന് വേണ്ടി പണിയെടുക്കുന്ന ആരെയും ബിജെപി അവഗണിക്കില്ല. അതുകൊണ്ടാണ് നമ്പിനാരായണന് രാഷ്ട്രം പദ്മ പുരസ്കാരം നല്കി ആദരിച്ചത്. ശാസ്ത്രം അവര്‍ക്ക് രാഷ്ട്രീയ ഉപകരണം മാത്രമെങ്കില്‍ ബിജെപിക്ക് രാഷ്ട്രത്തെ ശക്തിപ്പെടുത്താനുള്ള ഉപാധിയാണ് . സോളാര്‍ കോണ്‍ഗ്രസിന് അഴിമതിക്കുള്ളതാണെങ്കില് ബിജെപിക്ക് രാഷ്ട്രത്തിന്റെ വളര്‍ച്ചക്കുള്ളതാണ്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഭരണരംഗത്ത് അഴിമതി അവസാനിപ്പിച്ചു. രാജ്യത്തെ കൊള്ളയടിക്കാന്‍ അനുവദിക്കില്ല എന്ന് ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കാനായി. ദല്‍ഹിയില്‍ ഈ കാവല്ക്കാരന് ഉള്ളിടത്തോളം അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ല. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: