മൗണ്ട് മോന്ഗനുയി: കിവികളെ തുരത്തി പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഓസ്ട്രേലിയയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ, ന്യൂസിലാന്‍ഡിലും അതിനുള്ള തയാറെടുപ്പിലാണ്. തുടര്‍ ജയങ്ങള്‍ മൂന്നാം വട്ടവും ഏകദിന ലോകകപ്പെന്ന പ്രതീക്ഷകള്‍ക്ക് കരുത്തേകും.
ഏതു ടീമിനെയും എവിടെയും പരാജയപ്പെടുത്തുകയെന്ന വീര്യംചോരാത്ത ആത്മവിശ്വാസം കൈമുതലാക്കിയാണ് ടീമിന്റെ മുന്നേറ്റം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് മൗണ്ട്മോന്ഗനുയിലെ മൂന്നാം ഏകദിനവും ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. സസ്പെന്‍ഷനു ശേഷം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിയതോടെ ആദ്യ രണ്ട് കളിയിലും കളത്തിലിറങ്ങിയ വിജയ് ശങ്കറിന് അവസരം നഷ്ടമായേക്കും. മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
ആദ്യത്തേതിലേതു പോലെ രണ്ടാമങ്കത്തിലും ഇന്ത്യന്‍ ജയം അനായാസം. ഉറച്ച ബാറ്റിങ്ങിനൊപ്പം ബൗളര്‍മാരും കൈകോര്‍ത്തപ്പോള്‍ സര്‍വമേഖലകളിലും മികച്ചുനിന്നു. സ്വപ്നസമാനമായ തുടക്കമാണ് രോഹിതും ധവാനും ഇന്ത്യക്ക് നല്‍കിയത്. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ സ്കോര്‍ബോര്‍ഡ് ശരവേഗത്തില്‍ ചലിച്ചു. ഇരുവരും അര്‍ധസെഞ്ചുറിയോടെ ഇന്ത്യന്‍ സ്കോറിങ്ങിന് അടിത്തറയിട്ടപ്പോള്‍ ആദ്യ വിക്കറ്റില്‍ ഇന്ത്യ കൂട്ടിചേര്‍ത്തത് 154 റണ്‍സ്. മത്സരത്തിന്റെ ഇരുപത്തഞ്ചാം ഓവറില്‍ ട്രെന്റ് ബോള്‍ട്ട് ധവാനെ (66) പുറത്താക്കുമ്പോള്‍ ഇന്ത്യ വലിയ സ്കോര്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, സെഞ്ചുറിയിലേക്കു പാഞ്ഞ രോഹിത് ശര്‍മയെ (87) ഫെര്ഗൂസണ് ഗ്രാന്‍ഡ്ഹോമിന്റെ കൈകളില്‍ എത്തിച്ചതോടെ ഇന്ത്യന്‍ സ്കോറിങ്ങിന് വേഗത കുറഞ്ഞു. മധ്യനിരയില്‍ കോഹ്ലി(43)യടക്കമുള്ള താരങ്ങള്‍ കെട്ടുറപ്പോടെ ബാറ്റ് വീശി. അവസാന ഓവറുകളില്‍ ധോണിക്കൊപ്പം (48) ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവും (22) ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 324 എത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനെ കറക്കിവീഴ്ത്തുകയായിരുന്നു ഇന്ത്യ. സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ നാലു വിക്കറ്റ് പ്രകടനമാണ് കിവികളെ നിരാശരാക്കിയത്. ഭുവനേശ്വര്‍ കുമാറും യുസ്വേന്ദ്ര ചഹലും രണ്ടു വിക്കറ്റ് വീതം നേടി. ഓള്‍റൗണ്ടര്‍ ഡഗ് ബ്രെയ്സവെല്‍ (57) നടത്തിയ ചെറുത്തുനില്‍പ്പാണ് കിവികളെ വലിയ നാണക്കേടില്‍ നിന്നു കര കയറ്റിയത്. നായകന് കെയ്ന്‍ വില്യംസണടക്കം എല്ലാ താരങ്ങള്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ന്യൂസിലാന്‍ഡ് സ്കോര്‍ 234ല്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: