മെല്‍ബണ്‍: യുഎസ് ഓപ്പണ്‍ കിരീടനേട്ടം അവിചാരിതമല്ലെന്ന് ജപ്പാന്റെ നവാമി ഓസാക്ക തെളിയിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം ജാപ്പനീസ് താരം നവോമി ഒസാക്കയ്ക്ക്. ഫൈനലില്‍ ലോക ആറാം നമ്പര്‍ പെട്രാ ക്വിറ്റോവയെ കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി, സ്കോര്‍: 7-6, 5-7, 6-4.
ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയ ഫൈനലില്‍ അവസാന നിമിഷം നടത്തിയ മുന്നേറ്റമാണ് ഒസാക്കയെ തുണച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണിലെ വിജയത്തോടെ ജാപ്പനീസ് താരം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഇതാദ്യമായാണ് ഇരുതാരങ്ങളും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കാണുന്നത്.
കടുത്ത പോരാട്ടം കണ്ട ഫൈനലില്‍ പല സമയത്തും ചെക്ക് റിപ്പബ്ലിക് താരം പെട്രാ ക്വിറ്റോവ മുന്നിലെത്തി. എന്നാല്‍, ജപ്പാന് താരത്തിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ ക്വിറ്റോവ വീണു. 2016-ല്‍ പരിക്കേറ്റ് പിന്മാറിയ ശേഷം ആദ്യമായാണ് ക്വിറ്റോവ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കുന്നത്. മറുവശത്ത്, ഒസാക്കയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. തുടര്‍ച്ചയായി രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ജപ്പാന് താരമാണ് ഒസാക്ക.
കഴിഞ്ഞ വര്‍ഷം ലോക റാങ്കിങ്ങില്‍ 72-ാം സ്ഥാനത്തായിരുന്ന ഒസാക്ക വലിയ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. ഫൈനലില്‍ കടുത്ത പോരാട്ടമുണ്ടായെന്നും പെട്രാക്കൊപ്പം ഫൈനല്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കിരീടം ഏറ്റുവാങ്ങിയ ശേഷം ഒസാക്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: