ചെങ്കൊടി പാറിപ്പറക്കുന്നതും ലോകം കീഴടക്കുന്നതുമൊക്കെ ഏറെ പാടിക്കേട്ട നാടാണ് നമ്മുടേത്. ‘ചുവപ്പുകോട്ടയിലും ചെങ്കൊടി പാറിക്കു’മെന്ന് പ്രഖ്യാപിച്ച സഖാക്കളില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പോലും ഉണ്ടായിരുന്നു . എന്നാല്‍ ഇന്നിപ്പോള്‍ അറബിക്കടലില്‍ മുങ്ങിമരിക്കുന്ന നിലയിലേക്ക് ആ ചെങ്കൊടി എത്തിപ്പെടുകയാണോ…….?. 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട പ്രീ-പോള്‍ സര്‍വേകള്‍ വിരല്‍ചൂണ്ടുന്നത് അതിലേക്കല്ലേ? അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇടത് പാര്‍ട്ടികള്‍ക്ക് ലോകസഭയില്‍ ഉണ്ടാവുക വെറും നാലോ അഞ്ചോ എംപിമാര്‍ എന്നതാണ് വിലയിരുത്തല്‍. എന്തൊരു പതനമായിരിക്കും ഇത് എന്നതൊന്ന് ആലോചിച്ചു നോക്കൂ…… കേരളത്തില്‍ എങ്കിലും കമ്മ്യുണിസ്റ്റുകള്‍ അവശേഷിക്കുമെന്ന് കരുതിയവരുണ്ട്. പക്ഷെ, അവിടെയും ഇടതുമുന്നണി ദയനീയ നിലയിലേക്കാണ് നീങ്ങുന്നത്. 2019-ലെ പൊതുതിരഞ്ഞെടുപ്പ് അതുകൊണ്ട് ശ്രദ്ധേയമാവുന്നത്, ബിജെപിയും നരേന്ദ്ര മോദിയും അധികാരത്തില്‍ തിരിച്ചെത്തുമോ എന്നതിലേറെ, കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ തകര്‍ച്ചകൊണ്ടാവും.
ശരിയാണ്, തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവചനങ്ങളെ എറെ ആശ്രയിക്കാനാവുമോ എന്നൊക്കെ ചോദിച്ചേക്കാം. അത്തരം സംശയങ്ങള്‍ മുന്‍പും ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ അടുത്തകാലത്തായി അത് കുറച്ചെങ്കിലും ശരിയാവുന്നുണ്ട് എന്നതും കാണാതെ പോയിക്കൂടല്ലോ. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ഓര്‍മ്മിക്കുക. അതൊക്കെ ഏതാണ്ടൊക്കെ ശരിയാംവണ്ണം ചെയ്തവരാണ് ഇപ്പോള്‍ ലോകസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തിയത്. അതിന് മുന്‍പ് സൂചിപ്പിക്കട്ടെ, ഇത് ജനുവരി ആദ്യം നടന്ന പഠനമാണ്……. തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളും ആഴ്ചകളുമുണ്ട്. എന്നാല്‍ അവര്‍ മൂന്ന് കാര്യങ്ങളാണ് പറയുന്നത്. ഒന്ന്, ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ല; ബിജെപി-എന്‍ഡിഎ 235-ഓളം സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയാവും. കോണ്‍ഗ്രസിന് വലിയ മുന്നേറ്റം പ്രതീക്ഷിക്കാനില്ല, അവര്‍ക്ക് നൂറ് സീറ്റുകള്‍ പോലുമുണ്ടാവില്ല; യുപിഎ ഭരണത്തില്‍ വരില്ല. മൂന്ന്, ഏറ്റവും പ്രധാനം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ഇടത് പക്ഷം, തകരുന്നു. ഇതില്‍ ഏറ്റവും അവസാനത്തെ വിഷയമാണ് ഇപ്പോള്‍ വിശകലനം ചെയ്യുന്നത്. അതേസമയം ഒന്നുകൂടി പറയട്ടെ, ബിജെപി വീണ്ടും അധികാരത്തില്‍ വരികതന്നെ ചെയ്യും; കേരളത്തിലും അതിന്റെ ചലനങ്ങള്‍ കാണാനുമാവും. അതിനുള്ള കാരണങ്ങള്‍ ഈ സര്‍വേയില്‍ തന്നെയുണ്ട്. അതും സൂചിപ്പിക്കാം, സ്ഥലപരിമിതികൊണ്ട് പിന്നീട്.
ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, ഇടത് പാര്‍ട്ടികള്‍ക്ക് ഇന്നിപ്പോള്‍ ജയിക്കാന്‍ കഴിയുക കേരളത്തില്‍ മാത്രമാണ് എന്ന സര്‍വേ ഫലമാണ്. സാമാന്യ രാഷ്ട്രീയ ബോധമുള്ള ഒരാള്‍ക്ക് അത് അവിശ്വസിക്കേണ്ടതായ കാര്യമില്ല. മുന്‍പ് പശ്ചിമബംഗാള്‍, തൃപുര എന്നിവ അവരുടെ കോട്ടകളായിരുന്നു. ഇന്നിപ്പോള്‍ ആ പാര്‍ട്ടികള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും വല്ലാത്ത പ്രതിസന്ധിയിലാണ്; നിലനില്‍പ്പിനായി നെട്ടോട്ടമോടുന്ന അവസ്ഥ; അക്ഷരാര്‍ഥത്തില്‍ അവര്‍ വെന്റിലേറ്ററിലാണ്. അത് ഒരു യാഥാര്‍ഥ്യമാണ്; സിപിഎം തന്നെ പരസ്യമായി അംഗീകരിച്ചിട്ടുള്ള വസ്തുത. അവിടെ ഒരു തിരിച്ചുവരവ്, അടുത്തകാലത്തെങ്ങാനും സാധ്യമെന്ന് അവര്‍പോലും കരുതുന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ സൂചിപ്പിച്ച പ്രീ-പോള്‍ സര്‍വേയുടെ വിശകലനത്തെ അവിശ്വസിക്കേണ്ട കാര്യമില്ല. കേരളത്തില്‍ അവര്‍ ഭരണം കയ്യാളുകയാണ്; നിയമസഭയില്‍ വലിയ ഭൂരിപക്ഷവുമുണ്ട്; എന്നിട്ടും ഇത്തവണ തകരാന്‍ പോകുന്നു എന്നതാണ് പ്രധാനം. തീര്‍ച്ചയായും, ശബരിമല അവരുടെ അടിത്തറ തോണ്ടുകയാണ്…… ദുര്‍ഭരണം ഉണ്ടാക്കുന്ന അപകടം വേറെയും.
ഇപ്പോഴത്തെ സര്‍വേപ്രകാരം സിപിഎമ്മിന് ബംഗാളില്‍ കിട്ടുക വെറും 14.4 ശതമാനം വോട്ടാണ്….. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 19.74% ആയിരുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചപ്പോഴാണ് അത്രയും വോട്ട് കിട്ടിയത്. അതില്‍നിന്നും അവര്‍ ഏതാണ്ട് മൂന്ന് ശതമാനം കണ്ട് പിന്നിലേക്ക് പോകുന്നു എന്നര്‍ത്ഥം. അവിടെനിന്ന് ഒരാളെപ്പോലും വിജയിപ്പിക്കാനും ഇത്തവണ സിപിഎമ്മിനാവില്ല. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് അവിടെ രണ്ടുപേരെ ജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നു; മുഹമ്മദ് സലിമും ബദറുദോസ ഖാനും. ഇത്തവണ ഇനി, നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ, കോണ്‍ഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാലും വലിയ പ്രതീക്ഷ വേണ്ട. കോണ്‍ഗ്രസിന് അവിടെ കിട്ടുക ഏതാണ്ട് ഒന്‍പത് ശതമാനം വോട്ടു മാത്രമാണ്; അവരുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാലും ഒരുസീറ്റിലും ജയിക്കാനാവില്ല. മറ്റൊന്ന് ശ്രദ്ധിക്കേണ്ടത്, ബിജെപി അവിടെ നടത്തുന്ന തേരോട്ടമാണ്…… സിപിഎം, കോണ്‍ഗ്രസ് കേന്ദ്രങ്ങളിലേക്കാണ് അവര്‍ കടന്നുകയറുന്നത്. മമത ബാനര്‍ജിയോട് എന്ത് നിലപാട് എടുക്കണം എന്നുവരെ ആശയക്കുഴപ്പത്തിലാണ് അവരിപ്പോള്‍ എന്നതും ഓര്‍ക്കുക; സാര്‍വത്രികമായ ആശയക്കുഴപ്പം. ഇത്തരമൊരു ഗതികേടിലേക്ക് കമ്മ്യുണിസ്റ്റ് പ്രസ്ഥാനം എത്തുന്നു എന്നത് അവരെ സംബന്ധിച്ചിടത്തോളം ചെറിയ പ്രശ്നമല്ലല്ലോ.
മറ്റൊന്ന് തൃപുരയാണ്; 2014ല്‍ അവിടത്തെ രണ്ടുസീറ്റുകളും സിപിഎമ്മിനായിരുന്നു. എന്നാലിന്ന് അത് അസാധ്യമാണ്; പ്രീ പോള്‍ സര്‍വേപ്രകാരം അവര്‍ക്ക് ബിജെപിയേക്കാള്‍ ഏതാണ്ട് 13-14 ശതമാനം വോട്ട് കുറവായിരിക്കും; ഒരു തൃകോണമത്സരത്തിനുള്ള സാധ്യതയുമില്ല; കാരണം കോണ്‍ഗ്രസിന് ആകെ ലഭിക്കുക രണ്ടര ശതമാനം വോട്ടാണ്. അതുകൊണ്ട് ആ രണ്ട് മണ്ഡലങ്ങളും ഇത്തവണ ബിജെപിക്കൊപ്പം തന്നെയാവും.
ഇതൊക്കെ കഴിഞ്ഞാല്‍ സിപിഎമ്മിന് ജയിക്കണം എങ്കില്‍ ഒന്നുകില്‍ കോണ്‍ഗ്രസോ മറ്റ് പ്രാദേശിക കക്ഷികളോ കനിയണം; അവര്‍ സീറ്റ് നല്കാന് തയ്യാറാവണം…… അവര്‍ ഔദാര്യം കാണിക്കണം എന്നര്‍ത്ഥം. സീതാറാം യെച്ചൂരിയും മറ്റും പിന്നാലെ നടക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് സഹായിക്കുമെന്ന് പ്രതീക്ഷയില്ല. എന്നാല്‍ ചില പ്രാദേശിക കക്ഷികള്‍ കൈവിടില്ല എന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്, ഇപ്പോഴും. തമിഴ്നാട്ടില്‍ ഡിഎംകെ, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു, ബീഹാറില്‍ ലാലു യാദവ് എന്നിവരാണ് അവര്‍. ഡിഎംകെ ഒരു സീറ്റും തത്കാലം നല്കാന് ഒരുക്കമല്ല; അതിനെക്കുറിച്ച് ചര്‍ച്ചക്ക്പോലും ഒരുക്കമല്ല; അത് ഏറെക്കുറെ അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസിന് പോലും കൂടിയാല്‍ മൂന്ന് സീറ്റ് എന്നതാണ് എംകെ സ്റ്റാലിന് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ പിന്നെ സിപിഎമ്മിന്റെ കാര്യം പറയേണ്ടല്ലോ. സിപിഐക്ക് ഒന്നും ചോദിക്കാന്‍ കഴിയാത്ത അവസ്ഥയാണ്; കാരണം ഡി. രാജ രാജ്യസഭ കണ്ടത് അവിടെനിന്നാണ്.
ബീഹാറിലും സിപിഎം ചില പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നു. ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിലാണ് എല്ലാ കണ്ണുകളും. സിപിഎം നേതാക്കള്‍ ആര്‍ജെഡി നേതാവിനെക്കാണാന്‍ ജാര്‍ഖണ്ഡിലെ ജയിലിലേക്ക് പോകാനൊരുങ്ങുന്നതായാണ് സൂചനകള്‍. എന്നാല്‍ അവിടെയും പ്രതീക്ഷ വേണ്ട, രണ്ട് കാരണങ്ങള്‍ കൊണ്ട്. ഒന്ന്: സിപിഎമ്മിന് അവിടെ വലിയ വേരോട്ടമൊന്നുമില്ല; അവരെ കൂടെനിര്‍ത്തിയിട്ടും കാര്യമില്ലെന്ന് ലാലുവിന് നന്നായി അറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം അവിടെ തനിച്ചാണ് മത്സരിച്ചത്…… ‘മഹാഗദ്ബന്ധന്’ എതിരെ. എന്നിട്ട് ഒരുശതമാനം വോട്ട് പോലും തികച്ചു കിട്ടിയില്ല…… ലഭിച്ചത് വെറും 0.61 % വോട്ട്. 43 മണ്ഡലങ്ങളില്‍ സിപിഎം മത്സരിച്ചു; 42 എണ്ണത്തിലും കെട്ടിവെച്ച തുക നഷ്ടമായി. ഇതിലേറെ എന്ത് വേണം. വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വലിയ വ്യത്യാസമില്ല; അവര്‍ 98 ഇടത്ത് അന്ന് മത്സരിച്ചു; അതില്‍ 96 മണ്ഡലങ്ങളിലും കെട്ടിവെച്ച തുക പോയി…… കിട്ടിയത് വെറും 1. 36 % വോട്ട്. ഒരര്‍ഥത്തില്‍ സിപിഎമ്മിനെക്കാള്‍ ഭേദമായി സിപിഐ അവിടെ. ഇന്ദ്രജിത്ഗുപ്തയും ഭൂപേഷ്ഗുപ്തയും ചതുരാനന്‍ മിശ്രയുമൊക്കെ ജയിച്ചുവന്നിരുന്ന സംസ്ഥാനത്താണ് സിപിഐ ഈ നിലയിലേക്ക് എത്തിപ്പെട്ടത്. മറ്റൊന്ന് കൂടി പറയേണ്ടതുണ്ട്; നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങളെ വെല്ലുവിളിച്ചവരെ എന്തിന് ലാലു യാദവ് ഇനി പേറണം? ഇനി ഈ രണ്ട് ഇടത് പാര്‍ട്ടികളെ കൂടെകൂട്ടിയാലും അവിടെ ലാലു യാദവിന്റെ സഖ്യം ജയിക്കാന്‍ പോകുന്നില്ല എന്നതാണ് രാഷ്ട്രീയ യാഥാര്‍ഥ്യം; ബീഹാറില്‍ ഇത്തവണ കാറ്റ് എന്‍ഡിഎക്ക് വളരെ അനുകൂലമാണ്.
മറ്റൊരു സംസ്ഥാനം, ആന്ധ്രയാണ്….. ചന്ദ്രബാബു നായിഡുവിന്റെ നാട്. ബിജെപിവിരുദ്ധ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ചുനില്‍ക്കുന്ന നായിഡു പക്ഷെ അവിടെ രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിക്ക് അഞ്ച് സീറ്റ് പോലും നല്കാന് തയ്യാറല്ല. ഉമ്മന്‍ ചാണ്ടിക്കാണല്ലോ അവിടത്തെ കോണ്‍ഗ്രസിന്റെ ചുമതല; കഴിഞ്ഞദിവസമാണ് എല്ലാ മണ്ഡലങ്ങളിലും തനിച്ചു ജനവിധി തേടാന്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് തീരുമാനിച്ചത്. അങ്ങിനെ തീരുമാനിക്കാന്‍ അവര്‍ നിര്‍ബന്ധിതമായി. അതാണ് യാഥാര്‍ഥ്യമെന്നിരിക്കെ, ടിഡിപിയില്‍ നിന്ന് അവിടെ സിപിഎമ്മിനോ സിപിഐക്കൊ സീറ്റ് ലഭിക്കുക പ്രയാസമാകും. ഇനി കോണ്‍ഗ്രസുമായി വേണമെങ്കില്‍ അവര്‍ക്ക് കൂട്ടുചേരാം. ടിഡിപിയുമായോ, കോണ്‍ഗ്രസുമായോ ചേര്‍ന്നാലും ജയിക്കില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യവും. ആന്ധ്ര ഇത്തവണ ജഗന് റെഡ്ഢിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണല്ലോ സര്‍വേ കാണിച്ചുതരുന്നത്.
എന്താണിത് കാണിച്ചുതരുന്നത്……?. ആദ്യം സൂചിപ്പിച്ചത് തന്നെ; കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ തകരുകയാണ്; ഇത്തവണ നാല് സീറ്റുകള്‍ ലോകസഭയില്‍ അവര്‍ക്ക് ലഭിക്കുന്നത് കേരളത്തില്‍ നിന്നാവും. അത് സിപിഎമ്മിന്റെ സീറ്റല്ല എന്നതോര്‍ക്കുക, ഇടത് പക്ഷത്തിന് ആകെ കിട്ടുന്ന സീറ്റുകള്‍. അവരുടെ നാശത്തിന്റെ യഥാര്‍ത്ഥ ചിത്രമാകും ഈ തിരഞ്ഞെടുപ്പ് നല്‍കുക. ചെങ്കൊടി ഒരു പക്ഷെ നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രമാവും എന്നൊക്കെ പറയാമെങ്കിലും ഇവിടെയും ജനങ്ങള്‍ അവരെ തിരസ്കരിക്കുന്നത് കാണാനാവും…… ജനങ്ങള്‍ വെറുക്കുന്ന കാഴ്ച. ശബരിമല വിഷയത്തിലും പ്രളയക്കെടുതിയുടെ കാലത്തുമൊക്കെ ചെയ്തുകൂട്ടിയത് ചില്ലറ ദോഷമാണോ…… അറബിക്കടലില്‍ ചെങ്കൊടി മുങ്ങി താഴുന്നതിന് ഈ പൊതുതിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുമെന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: