തൃശൂര്‍: അഞ്ചു ദശാബ്ദമായുള്ള ഇടതു-വലതു രാഷ്ട്രീയത്തിന് അവസാനംകുറിച്ച് കേരളം ദേശീയ നവോത്ഥാനത്തിന് തയാറാകുകയാണെന്നും, സിപിഎം ആശയപരമായി കേരളത്തില്‍ പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ തകര്‍ക്കാനാണ് കേരളത്തില്‍ ശ്രമം. ശബരിമല സമരത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന ഭരണകൂടം ശ്രമിച്ചു. കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന് തിരികൊളുത്തിയവരെല്ലാമടങ്ങിയ വിശ്വാസികളും മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന അവിശ്വാസികളും തമ്മിലുള്ള ഈ പോരാട്ടത്തില്‍ വിശ്വാസി സമൂഹമാണ് വിജയിച്ചത്. കായംകുളം കൊച്ചുണ്ണിയെപ്പോലെ വേഷം മാറ്റി ആളെ കൊണ്ടു വന്ന് ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത് പിണറായിയുടെ വിജയമല്ല. ശബരിമലയില്‍ പതിവായി ദര്‍ശനം നടത്തുന്ന നിരവധി സിപിഎം പ്രര്ത്തകരുണ്ട്. പിണറായിയുടെ നടപടിയില്‍ എതിര്‍പ്പുള്ള അവരെല്ലാം സിപിഎം തിട്ടൂരത്തിന് മുന്നില്‍ മറുപടി പറയാതിരിക്കുകയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റു പേപ്പറില്‍ ശബരിമല അയ്യപ്പനെ കാണുന്ന സിപിഎമ്മുകാര്‍ അതിന് മറുപടി നല്‍കും. ശബരിമല വിഷയത്തില്‍ പുന:പരിശോധന നടത്തുന്നതാണ് സര്‍ക്കാരിന് നല്ലത്. നരേന്ദ്രമോദിയോടും ബിജെപിയോടുമുള്ള വൈരാഗ്യം തീര്‍ക്കാന്‍ ശബരിമലയെ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ വിലപോവില്ലെന്ന് എം.ടി.രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: