ന്യൂദല്‍ഹി: അറുനൂറ് ജില്ലകളിലെ അഞ്ചര ലക്ഷത്തിലധികം ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജനത്തില്‍ നിന്ന് മോചിതരായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമീണ ഭാരതത്തില്‍ മാലിന്യമുക്തി 98 ശതമാനം കടന്നു. ഒന്‍പതു കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം ലഭ്യമാക്കി. രാജ്യത്തെ മാലിന്യമുക്തമാക്കുന്നതും തുറന്ന സ്ഥലത്ത് ശൗചം ഒഴിവാക്കുന്നതും ലക്ഷ്യമിട്ട് 2014 ഒക്ടോബര്‍ രണ്ടിനാണ് സ്വഛ് ഭാരത് ആരംഭിച്ചത്. ഗാന്ധിജിയുടെ 150ാം ജയന്തി ദിനത്തില്‍ ആദരാഞ്ജലിയെന്ന പോലെ ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് മുന്‍പ് ഇന്ത്യ വെളിയിട വിസര്‍ജ്ജനത്തില്‍ നിന്ന് മോചിപ്പിക്കപ്പെടും. പ്രതിമാസ റേഡിയോ പരിപാടി മന് കീ ബാത്തില്‍ അദ്ദേഹം പറഞ്ഞു.
നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ജനങ്ങള്‍ക്ക് കാണാന്‍ ലഭ്യമാക്കണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ നേതാജിയുടെ ജയന്തി വ്യത്യസ്തമായ രീതിയില്‍ രാജ്യം മുഴുവന്‍ ആഘോഷിച്ചു. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ചെങ്കോട്ടയില്‍ പൂട്ടിക്കിടന്നിരുന്ന മുറികള്‍ മ്യൂസിയമാക്കി നേതാജിക്കും സുഭാഷ് ചന്ദ്രബോസിനും സമര്‍പ്പിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ 75 വര്‍ഷങ്ങള്‍ക്കു മുമ്പ് നേതാജി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിടത്തുതന്നെ ഞാന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനത്തില്‍ മാത്രം പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ ആസാദ് ഹിന്ദ് സര്‍ക്കാര്‍ സ്ഥാപിച്ചതിന്റെ 75ാം വാര്‍ഷികത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി.
സമ്മര്‍ദ്ദ മുക്തപരീക്ഷ (സ്ട്രസ് ഫ്രീ എക്സാം)യെക്കുറിച്ച് 29ന് രാവിലെ 11ന് പരീക്ഷാ പേ ചര്‍ച്ച എന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളും അധ്യാപകരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ചര്‍ച്ചയില്‍ പങ്കെടുക്കും. സോഷ്യല്‍ മീഡിയയിലൂടെയോ നമോ ആപ്പിലൂടെയോ ഇത് തല്‍സമയം സംപ്രേഷണം ചെയ്യും. വോട്ടു ചെയ്യുന്നത് സ്വന്തം കര്‍ത്തവ്യമാണെന്നുള്ള വിചാരം മനസ്സില്‍ രൂപപ്പെടേണ്ടതുണ്ടന്നും വോട്ടു ചെയ്യാനായില്ലെങ്കില്‍ അത് വലിയ വേദനയായി അനുഭവപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: