തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. അതേസമയം, കെഎസ്ആര്‍ടിസി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമവതരിപ്പിക്കും.
സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് കെ.എസ്.ആര്.ടി. സി യില്‍ നിന്ന് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായത്. എം പാനല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തര പ്രമേയത്തിലൂടെ വിഷയം കൊണ്ടുവരാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.
കെഎസ്ആര്‍ടിസിയിലെ നവീകരണ ശ്രമങ്ങള്‍, കോടതി ഇടപെടലുകള്‍, സാമ്പത്തിക അച്ചടക്ക നടപടികള്‍ എന്നിവയിലൂന്നി ഭരണപക്ഷം തങ്ങളുടെ പരാജയം മറച്ചുപിടിക്കാന്‍ ശ്രമിക്കും. എം.പാനല്‍ ജീവനക്കാര്‍ സഭക്കുള്ളില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും വേണ്ട എന്നാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗതീരുമാനം.
അതേസമയം, എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരെ ജീവനക്കാര്‍ ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10.30 ഓടെ സെക്രട്ടറിയേറ്റിലെ സമരപ്പന്തലില്‍ നിന്നാകും മാര്‍ച്ച് ആരംഭിക്കുക.
അതിനിടെ, പിരിച്ചുവിട്ട വരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന ശയനപ്രദക്ഷിണ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുംവരെ സമരം തുടരുമെന്നും തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ പറഞ്ഞു.
സര്‍ക്കാര്‍ വഞ്ചിച്ചെന്നാരോപിച്ചാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ ശയനപ്രദക്ഷിണ സമരം നടത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സമരത്തിന്റെ ഭാഗമാണ്. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരം ശക്തമാക്കാനാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മയുടെ തീരുമാനം. തങ്ങളുടെ വീടുകള്‍ പട്ടിണിയിലാണെന്നും തീരുമാനം അനുകൂലമായില്ലെങ്കില്‍ സമരം ഇനിയും വ്യാപിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.
പ്രതിപക്ഷ പാര്‍ട്ടികളടക്കം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമരം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരോ മാനേജ്മെന്റോ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും എം പാനല്‍ ജീവനക്കാര്‍ വ്യക്തമാക്കി. അനുകൂലതീരുമാനം വരും വരെ സമരം തുടരും. കുടുംബാംഗങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ച് സമരം മുന്നോട്ട് പോകുമെന്നും എന്ത് വന്നാലും സമരം അവസാനിപ്പിക്കില്ലെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: