വെല്ലിംഗ്ടണ്‍ : ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി. ഓസ്ട്രേലിയയില്‍ നേടിയ പരമ്പര വിജയത്തിനു പിന്നാലെ ന്യൂസിലന്‍ഡിലും നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യക്ക് ഇരട്ടി മധുരമായി. രോഹിത് ശര്‍മ്മയുടേയും വിരാട് കോലിയുടെയും ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ മുന്നില്‍ നിലതെറ്റി . 49 ഓവറില്‍ 243 റണ്‍സിന് എല്ലാവരും പുറത്തായി. 93 റണ്‍സെടുത്ത റോസ് ടെയ്ലറാണ് ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി പേസ് ബൗളര്‍മാര്‍ ഉജ്ജ്വല പ്രകടനമാണ് കാഴ്ച്ച വച്ചത്. ഷമി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീതം നേടി. രണ്ട് വിക്കറ്റുകള്‍ നേടി ചാഹല്‍ പേസ് ബൗളര്‍മാര്‍ക്ക് പിന്തുണ നല്കി.
244 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 39 റണ്‍സിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി . 27 പന്തില്‍ 28 റണ്‍സെടുത്ത ശിഖര്‍ ധവാനായിരുന്നു ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റില്‍ കോലി-രോഹിത് കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്സിനു ശക്തമായ അടിത്തറ നല്‍കിയതോടെ കളി കീവീസ് കൈവിട്ടു. 62 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 60 റണ്‍സെടുത്ത വിരാട് കോലിയും രണ്ട് ഓവറുകള്‍ക്കിടെ പുറത്തായെങ്കിലും അവസരത്തിനൊത്തുയര്‍ന്ന അമ്പാട്ടി റായിഡുവും ദിനേഷ് കാര്‍ത്തിക്കും വിജയം അനായാസം കൈക്കലാക്കി. കാര്‍ത്തിക്ക് 38 ഉം റായിഡു 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനു വേണ്ടി ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: