തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചൈത്ര ശ്രമിച്ചത് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഓഫീസര്‍മാര്‍ സര്‍ക്കാരിനു മുകളില്‍ പറക്കാന്‍ ശ്രമിക്കരുതെന്നും കോടിയേരി പറഞ്ഞു.
സിപിഎം നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നിരോധിക്കപ്പെട്ട പാര്‍ട്ടിയൊന്നുമല്ല. നിയമ വാഴ്ച നടപ്പിലാക്കാനാണ് ഇത്തരത്തിലുള്ള ഓഫീസര്‍മാര്‍ ശ്രമിക്കേണ്ടത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു പ്രതിയേയും പിടിക്കാന്‍ കഴിഞ്ഞില്ല. വെറുതെ പ്രഹസനമുണ്ടാക്കി വാര്‍ത്ത വരുത്തുകയായിരുന്നു.
ഒരു വിവരവും കിട്ടാതെയായിരുന്നു ഓഫീസില്‍ കയറിയത്. അത് റെയ്ഡു പോലും ആയിരുന്നില്ല. ഇത് ആസൂത്രിതമാണെന്നൊന്നും കരുതുന്നില്ല. അങ്ങനെ ചെയ്യാന്‍ ഇപ്പോ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു. ഓഫീസര്‍മാരുടെ പ്രവര്‍ത്തനം സര്‍ക്കാരിനു വിധേയമാകണം. സര്‍ക്കാരിനു കീഴിലാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ബാല പീഡനം നടത്തിയതിനു പോക്സോ കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാക്കളെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്. ഇതിലെ പ്രതികള്‍ ജില്ല കമ്മിറ്റി ഓഫീസില്‍ ഉണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ചൈത്ര തെരേസ ജോണ്‍ ഓഫീസില്‍ റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: