പത്തനംതിട്ട: തൊട്ടൂകൂടായ്മയും തീണ്ടിക്കൂടായ്മയും അനാചാരമാണെങ്കില്‍ ശബരിമലയിലേത് ആചാരവൈവിധ്യമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. കോന്നി ഹിന്ദുമത സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുടുംബ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ശബരിമലയിലെ ആചാരങ്ങള്‍ നിശ്ചയിക്കുന്നത് ദേവഹിതം അനുസരിച്ചാണ്. ഒരു ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചനീചത്വങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രതിഷ്ഠകളില്ല. ഹൈന്ദവ ആചാരങ്ങള്‍ അനാചാരമെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാകുന്നു.
നവജാത ശിശുക്കളുടെയും അമ്മമാരുടേയും സംരക്ഷണം ഉറപ്പാക്കേണ്ട വനിതാ ശിശുക്ഷേമ വകുപ്പ് ആര്‍ത്തവ ബോധവത്കരണത്തിന് ലക്ഷങ്ങള്‍ ചെലവാക്കുന്നു. വനവാസി മേഖലകളില്‍ പോഷകാഹാരം ലഭിക്കാതെ നവജാത ശിശുക്കള്‍ മരിക്കുമ്പോള്‍ അതിന് പരിഹാരം കാണാന്‍ വനിതാ ശിശുക്ഷേമ വകുപ്പിന് കഴിയുന്നില്ല.
കോടതിവിധി അനുസരിച്ച് എല്ലാവരും ശബരിമലയില്‍ പോകണമെന്ന് പറയുന്നില്ല. അവിടത്തെ ആചാരവൈവിധ്യത്തില് വിശ്വസിക്കുന്നവരാണ് പോകേണ്ടത്. മറ്റ് മതങ്ങളുടെ ആചാരങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നത് വ്യാപകമാകുന്നു.
ആചാരങ്ങളിലെ വൈവിധ്യമാണ് ഹിന്ദുവിന്റെ പ്രത്യേകത. ഇത് മറ്റ് മതങ്ങളില്‍ പ്രായോഗികമല്ല. എന്നാല്‍, ഇക്കാലത്ത് മറ്റ് മതങ്ങളെ അളവുകോലാക്കിയാണ് ഹിന്ദുവിനെ അളക്കുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: