ശ്രീബുദ്ധന്, ശ്രീശങ്കരന് തുടങ്ങിയവരെപ്പോലെ വിവേകാനന്ദസ്വാമികളും ഒരു ലോകഗുരുവായിരുന്നു. വിവേകാനന്ദസന്ദേശം മനുഷ്യരാശിക്കു മുഴുവന്‍ വേണ്ടിയായിരുന്നു. സ്വാമിജി ഒരിക്കല്‍ പറയുകയുണ്ടായി, ‘ബുദ്ധന് വന്നത് കിഴക്കിനുവേണ്ടിയാണ്. ഞാന്‍ വന്നിരിക്കുന്നത് പടിഞ്ഞാറിനു വേണ്ടിയുമാണ്.’ ഇതുകൊണ്ട് സ്വാമിജി ഉദ്ദേശിച്ചത്, കിഴക്കിന് വേണ്ടത്ര മതവും ആധ്യാത്മിക സമ്പത്തുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ദാരിദ്ര്യമനുഭവിക്കുന്നത് പാ
ശ്ചാത്യജനതയാണെന്നാണ്. അതിനാല്‍, സ്വാമിജി പടിഞ്ഞാറിനു നല്‍കിയത് നിവൃത്തി ലക്ഷണത്തോടുകൂടിയ വേദാന്തത്തിന്റെ സന്ദേശമായിരുന്നു, ത്യാഗസംന്യാസങ്ങളടങ്ങിയ ശുദ്ധവേദാന്തസന്ദേശം. ഇത് നിഃശ്രേയസ്സിന് വഴിതെളിയിക്കുന്നു, മോക്ഷത്തിന് ഹേതുവായിത്തീരുന്നു. എന്നാല്‍, അടിമത്തത്തിന്റെ ആലസ്യത്തിലാണ്ടു കിടന്ന കിഴക്കിന്, (ഭാരതത്തിനും അതുപോലുള്ള രാജ്യങ്ങള്‍ക്കും) സ്വാമിജി നല്‍കിയത്, അഭ്യുദയത്തിന്, ഭൗതികമായ യോഗക്ഷേമത്തിന് കാരണമായ പ്രവൃത്തിമാര്‍ഗമായിരുന്നു, പ്രായോഗിക വേദാന്തമായിരുന്നു. ഇതിനെ സ്വാമിജി വിശേഷിപ്പിച്ചത്, ആധ്യാത്മിക ലക്ഷ്യപ്രാപ്തിക്ക് വിഘാതമാവാത്ത, ‘മയപ്പെടുത്തിയ ഭൗതികത’ (ടോണ്‍ഡ്-ഡൗണ്‍ മെറ്റീരിയലിസം) എന്നാണ്. ഇതിന്റെ വ്യത്യസ്ഥ തലങ്ങളെ കുറഞ്ഞൊന്നു നോക്കിക്കാണാന്‍ ശ്രമിക്കാം.
വേദാന്തത്തിന്റെ പൗരുഷസന്ദേശം: ‘കൊളംബോ മുതല്‍ അല്‍മോഡവരെയുള്ള പ്രസംഗങ്ങ’ളിലും, സംഭാഷണങ്ങളിലും, കത്തുകളിലും സ്വാമിജി യുവഭാരതത്തിന് നല്കിയ ആഹ്വാനം വേദാന്തത്തിന്റെ പൗരുഷ സന്ദേശമായിരുന്നു, ദേശഭക്തിയെ ഉണര്ത്തിക്കൊണ്ടുള്ള, കര്‍മധീരന്മാരാവാനുള്ള ആഹ്വാനമായിരുന്നു. പുരുഷകേസരികളെ സൃഷ്ടിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് സ്വാമിജി പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ‘ബലം, ബലം-ഉപനിഷത്തുക്കള്‍ പറയുന്നത് അതാണ്.
എന്റെ യുവസ്നേഹിതന്മാരേ! ബലവാന്മാരായിരിക്കുക. അതാണ് നിങ്ങള്‍ക്കുള്ള എന്റെ ഉപദേശം…”അഭീഃഅഭീഃ-നിര്‍ഭയരാകുവിന്‍’ എന്നാണ്. ഉപനിഷത്തുകളില്‍നിന്ന്, ഒരുകൂട്ടം അന്ധവിശ്വാസികളുടെ നടുക്കുവെച്ച്, ഒരു ബോംബ് പൊട്ടുംവിധം ഉച്ചത്തില്‍, കേള്‍ക്കാനാവുന്നത്. മരണത്തെക്കൂടി നേരിടാനുള്ള ഇച്ഛാശക്തിയുള്ള ധീരാത്മാക്കളെയാണ് നമുക്ക് ആവശ്യം. ഏറിയ കൂറും നാം തെറ്റുചെയ്യുന്നതും പാപം ചെയ്യുന്നതും ദൗര്‍ബല്യംകൊണ്ടാണ്. നിങ്ങള്‍ വേണ്ടതിലധികം കരഞ്ഞിരിക്കുന്നു. ഇനി തന് കാലില്‍ നില്ക്കാന് ശക്തിയുള്ള ആണുങ്ങളാകുവിന്‍.’
സിംഹഗര്‍ജനംപോലെ, ഇടിമുഴക്കംപോലെയായിരുന്നു സ്വാമിജിയുടെ ആഹ്വാനം. അത് യുവജനഹൃദയങ്ങളെ പിടിച്ചുകുലുക്കുകയുണ്ടായി. ഭാരതത്തിന്റെ അതിപുരാതനവും നിത്യനൂതനവുമായ പൈതൃകത്തിന്റെ മാഹാത്മ്യമെന്തെന്ന് മറന്നുപോയ, അതിന്റെ അവകാശികളെ എല്ലാവിധ ദൗര്‍ബല്യങ്ങളില്‍നിന്നും ഉണര്‍ത്തി ധീരാത്മാക്കളായി ഉദ്ധരിച്ച പൗരുഷ സന്ദേശമായിരുന്നു സ്വാമിജി നമുക്ക് നല്‍കിയത്.
ത്യാഗസേവനങ്ങള്‍: സ്വാമിജിക്ക് ശ്രീശങ്കരന്റെ നിശിതബുദ്ധിശക്തിയോടൊപ്പം ശ്രീബുദ്ധന്റെ ഹൃദയശുദ്ധിയും ഉണ്ടണ്ടായിരുന്നു. നിരാലംബരായ ജനകോടികളുടെ നരകതുല്യമായ ദുരവസ്ഥ കണ്ട് സ്വാമിജി കണ്ണുനീരായി ഒഴുക്കിയത് തന്റെ ഹൃദയരക്തം തന്നെയായിരുന്നു. ഇവര്‍ക്കുവേണ്ടത് മതമല്ല; ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയാണെന്നു സ്വാമിജിക്ക് ബോധ്യമായി. ഇവരെ ഉദ്ധരിക്കാന്വേണ്ടി ത്യാഗസേവനങ്ങളനുഷ്ഠിക്കാന്‍ സ്വാമിജി യുവാക്കളെ ഉപദേശിച്ചു. ദേശഭക്തിയും കര്‍മയോഗവുമായി ബന്ധപ്പെടുത്തിയ ‘ദരിദ്രനാരായണപൂജ’ എന്ന പ്രായോഗികവേദാന്തം സ്വാമിജിയുടെ ബുദ്ധഹൃദയത്തില്‍നിന്ന് ഉത്ഭവിച്ച നൂതനാശയമാണ്.
അടുത്ത അമ്പതുകൊല്ലക്കാലം ഭാരതത്തിലെ മുപ്പതുകോടി സ്ത്രീപുരുഷന്മാരായിരിക്കട്ടെ നിങ്ങളുടെ ജീവനുള്ള ദേവീദേവന്മാര്. മൃഗതുല്യം അധഃപതിച്ചുകൊണ്ടിരിക്കുന്ന, ദിവസംതോറും ദുരിതാനുഭവങ്ങളിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഇവരെ ഉദ്ധരിക്കാന്‍ ജീവിതം സമര്‍പ്പിക്കുമെന്നു പ്രതിജ്ഞ ചെയ്യുക. അന്യര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ മാത്രമാണ് ജീവിക്കുന്നത്; മറ്റുള്ളവര്‍ മൃതപ്രായരാണ്. ആരാണോ തന്റെ ഹൃദയരക്തം ദരിദ്രര്‍ക്കുവേണ്ടി വാര്‍ക്കുന്നത്, അയാളെ ഞാന്‍ മഹാത്മാവെന്നാണ് വിളിക്കുക; മറ്റുള്ളവര്‍ ദുരാത്മാക്കളാണ്.
അനാഥശിശുവിന് ഭക്ഷണമെത്തിക്കാനോ, വിധവയുടെ കണ്ണീരൊപ്പാനോ കഴിയാത്ത ഒരീശ്വരനിലോ മതത്തിലോ ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു തെരുവ്നായ കൂടി ഭക്ഷണമില്ലാതെ എന്റെ നാട്ടില്‍ അലയുന്നകാലത്തോളം, അതിനെ തീറ്റിപ്പോറ്റാനായിരിക്കും എന്റെ മതത്തെ മുഴുവനായും ഞാന്‍ ഉപയോഗിക്കുക.’പാരമാര്‍ഥിക വ്യാവഹാരിക പദങ്ങളുപയോഗിക്കുന്ന വരട്ടുവേദാന്തികളെ പിന്തള്ളി ആധ്യാത്മിക ദുഃഖനിവാരണത്തോടൊപ്പം ലൗകിക ദുഃഖനിവാരണവും സംന്യാസിധര്‍മത്തിന്റെ ഭാഗമായി അംഗീകരിച്ചു നടപ്പാക്കിയത് വിവേകാനന്ദ സ്വാമികള്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണസംഘമായിരുന്നു.
ഭാരതത്തിന്റെ ദൗത്യം: വ്യക്തിക്കെന്നപോലെ ഓരോ രാഷ്ട്രത്തിനും അതിന്റേതായ കഴിവും, ശക്തികേന്ദ്രവുമുണ്ട്. അവിടെയാണ് അതിന്റെ ജീവന് നിലകൊള്ളുന്നത്. ‘മതം നമ്മുടെ നട്ടെല്ലാണ്; ആത്മീയത നമ്മുടെ ജീവിതസംഗീതത്തിന്റെ ശ്രുതിയാണ്. അവ നമ്മുടെ ഹൃദയമിടിപ്പും പ്രാണവായുവുമാണ്. നമ്മുടെ അമൂല്യമായ പൈതൃകമാണ്.
ഈ നിധിയെ കാത്തുസൂക്ഷിക്കുക എന്നതാണ് നമ്മുടെ പരമധര്‍മം. ഇത് കൈമോശം വന്നാല്‍, സര്‍വനാശമായിരിക്കും ഫലം. ഈശ്വരാന്വേഷണം തുടരുന്ന കാലത്തോളം ഭാരതം അമരഭാരതമായി നിലകൊള്ളും. നിങ്ങള്‍ മതത്തെ കൈവിട്ട് പടിഞ്ഞാറിന്റെ ഭൗതികതയെ പിന്‍പറ്റുകയാണെങ്കില്‍, മൂന്നുതലമുറകള്‍ക്കുള്ളില്‍ നിങ്ങള്‍ നാമാവശേഷമായ ഒരു വംശമായിത്തീരും. മരണംവരെ ഭാരതത്തിന് യൂറോപ്പാവാന്‍ കഴിയുകയില്ല. അതിനാല്‍ ശ്രദ്ധിക്കുക, ജനതയുടെ ഉദ്ധാരണം മതത്തിന് കോട്ടം തട്ടിച്ചാവരുത്. ‘ഇതായിരുന്നു യുവാക്കള്‍ക്ക് സ്വാമിജി നല്കിയ ഉപദേശത്തിന്റെ രത്നച്ചുരുക്കം.
മതത്തേയും ആധ്യാത്മികതയേയും കൈമോശം വരാതെ നാം കാത്തുസൂക്ഷിക്കേണ്ടത്, ഈശ്വരനിയുക്തമായ ദൗത്യ നിര്‍വഹണത്തിനുവേണ്ടിയാണെന്നു സ്വാമിജി ഉപദേശിച്ചു. ആത്മീയ പ്രകാശത്തിനുവേണ്ടി വ്യാകുലപ്പെടുന്ന ലോകത്തിന് അതു നല്‍കുക എന്നതാണ് ആ ദൗത്യം. അതുനല്കാന് ഭാരതത്തിനു മാത്രമേ കഴിയൂ എന്നും സ്വാമിജി വ്യക്തമാക്കിയിട്ടുണ്ട്. മനുസ്മൃതി ഇക്കാര്യം പണ്ടുപണ്ടേ പറഞ്ഞുവെച്ചിട്ടുള്ളതുമാണ്;
ഏതദ്ദേശ പ്രസൂതസ്യ
സകാശാദഗ്രജന്മനഃ
സ്വംസ്വം ചരിത്രം ശിക്ഷേരന്‍
പൃഥിവ്യാം സര്‍വമാനവാഃ (2,20)
‘യൂറോപ്പിന്റെ ശാസ്ത്രസാങ്കേതികതയോടൊപ്പം ഭാരതത്തിന്റെ സംഭാവനയായ മത-ആത്മീയ ബോധംകൂടി ചേരുമ്പോള്‍ മാത്രമേ വിശ്വമാനവികതയെ പൂര്‍ണതയിലെത്തിക്കാന്‍ കഴിയൂ. പട്ടാളശക്തിയോ രാഷ്ട്രീയമേന്മയോ ഭാരതത്തിന്റെ ആദര്‍ശമായിരുന്നില്ല, ഇനി ആവുകയുമില്ലെന്ന എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ലോകത്തിനു നല്‍കാനുള്ള ഭാരതത്തിന്റെ സംഭാവന ആത്മീയപ്രകാശമാണ്. ആരും കാണാതെ, കേള്‍ക്കാതെ, മെല്ലെയും ഒച്ചയില്ലാതെയും, രാത്രിയില്‍ ഇറ്റിറ്റുവീഴുന്ന മഞ്ഞുതുള്ളികളെപ്പോലെ, ലോകചിന്തയില്‍ വമ്പിച്ച പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുള്ളതാണ് എല്ലാം സഹിക്കുന്ന, ക്ഷമാശീലരായ ഹിന്ദുവംശജര്‍ ലോകത്തിനു നല്‍കിയിട്ടുള്ള സംഭാവന. നാം
ലോകത്തിന്റെ ആത്മീയാചാര്യനായിത്തീരണം, അതിനു നാം മുന്നിട്ടിറങ്ങണം. ‘ഭാരതമേ ഉണര്ന്നെഴുന്നേല്ക്കൂ, ലോകത്തെ നിന്റെ ആത്മീയതകൊണ്ടു കീഴടക്കൂ’ എന്നിങ്ങനെയാണ് സ്വാമിജിയുടെ യുവഭാരതത്തോടുള്ള ആവേശോജ്ജ്വലമായ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: