ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം നേരിടാന്‍ രൂപീകരിച്ച നവോത്ഥാന മൂല്യ സംരക്ഷണസമിതിയെ ഇടതുമുന്നണി തങ്ങളുടെ കോടാലിക്കൈ ആയി ഉപയോഗിക്കുന്നെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് നേട്ടത്തിന് സമൂഹത്തില്‍ ജാതി ഭിന്നത ആളിക്കത്തിക്കാന്‍ നവോത്ഥാന സമിതിയെ ഉപയോഗിക്കാനുള്ള ശ്രമം എല്‍ഡിഎഫ് തുടങ്ങി. ഇതിന്റെ ഭാഗമായി സമിതിക്ക് താലൂക്ക് അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കും.
ജില്ലകള്‍ തോറും നവോത്ഥാന സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും ഇടതുമുന്നണിയും സര്‍ക്കാരും തീരുമാനിച്ചു. ഇതോടെ, നവോത്ഥാനം തെരഞ്ഞെടുപ്പിലേക്കുള്ള വഴിയായത് സമിതിക്കൊപ്പം നില്ക്കുന്ന സമുദായ സംഘടനകളെ വെട്ടിലാക്കി. സമിതിക്ക് നേതൃത്വം നല്കുന്ന സമുദായ സംഘടനകളില്‍ പ്രതിഷേധം പുകഞ്ഞുതുടങ്ങി. സമുദായ നേതൃത്വങ്ങള്‍ സിപിഎമ്മിന് കീഴടങ്ങിയതില്‍ അതൃപ്തി വ്യാപകം.
നവോത്ഥാനമെന്നത് ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനമാണെന്ന പ്രചരണം ഒരു ഭാഗത്ത് ശക്തമാകുമ്പോള്‍, ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ സമുദായ നേതൃത്വങ്ങള്‍ നേരത്തെയെടുത്ത ശക്തമായ നിലപാടും അതത് സംഘടനകള്‍ക്കുള്ളില്‍ ചര്‍ച്ചയാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്ന സിപിഎമ്മും ഇടതുപക്ഷവും നവോത്ഥാന സമിതിയെ നിയോഗിച്ച് പിടിച്ചുനില്ക്കാനാകുമോയെന്നാണ് നോക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ ഫണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയെന്ന ഗൂഢലക്ഷ്യവും ‘തെരഞ്ഞെടുപ്പ് നവോത്ഥാന സമിതി’കള്‍ക്കുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷം സമിതിയുടെയും സമുദായ സംഘടനകളുടെയും പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ചെലവിടാനാണ് നീക്കം. സര്‍ക്കാര്‍ പണമുപയോഗിച്ച് ജാതിസ്പര്‍ദ്ധ വളര്‍ത്തി ഭിന്നതയും ചേരിതിരിവും രൂക്ഷമാക്കി മുതലെടുപ്പ് നടത്താനാണ് ഇടതുമുന്നണിയുടെയും സര്‍ക്കാരിന്റെയും ശ്രമമെന്ന് ആരോപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: