ബെംഗളൂരു: കോണ്‍ഗ്രസിന്റെ വനിതാ നേതാവിനെ പരസ്യമായി അപമാനിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. വരുണ മണ്ഡലത്തില്‍ ഗാര്‍ഗേശ്വരി വില്ലേജില്‍ കര്‍ണാടക പവര്‍ ട്രാന്സ്മിഷന് കോര്പ്പറേഷന് സംഘടിപ്പിച്ച അദാലത്തിലായിരുന്നു സംഭവം. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയ കേസെടുത്തു. കര്‍ണാടക ഡിജിപി നിലമണി രാജുവിനോട് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വനിതാ നേതാവ് ജാമലര് അദാലത്തില്‍ സിദ്ധരാമയ്യക്കും മകന് യതീന്ദ്രയ്ക്കുമെതിരെ പരാതി ഉന്നയിച്ചതാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചത്. യതീന്ദ്ര മണ്ഡലത്തില്‍ ഒരിക്കലും ഉണ്ടാകാറില്ലെന്നും മണ്ഡലത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നുമായിരുന്നു ജാമലറിന്റെ പരാതി. ഇക്കാര്യങ്ങള്‍ നിരവധി തവണ കത്തു മുഖേന സിദ്ധരാമയ്യയെ അറിയിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
ഇതോടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ സിദ്ധരാമയ്യ യുവതിയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും ദുപ്പട്ടയിലാണ് പിടിവീണത്. ദുപ്പട്ട താഴേക്ക് ഉതിര്‍ന്ന് വീണെങ്കിലും ജാമലര് ഉടന്‍ പിടിച്ചതിനാല്‍ താഴെ വീണില്ല.
ഒപ്പമുണ്ടായിരുന്നവര്‍ പിന്തിരിപ്പിച്ച് ജാമലറിനെ ഇരുത്തിയെങ്കിലും വീണ്ടും പരാതി യുവതി എഴുന്നേറ്റു. ഇതോടെ രോഷാകുലനായ സിദ്ധരാമയ്യ കയര്‍ത്തു സംസാരിച്ച ശേഷം തോളില്‍ പിടിച്ച് ബലമായി ഇരുത്താന്‍ ശ്രമിക്കുകയും മൈക്ക് പിടിച്ച് വാങ്ങാനും ശ്രമിച്ചു.
യതീന്ദ്ര ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിദ്ധരാമയ്യയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇത് വകവയ്ക്കാതെ സ്ത്രീയോട് കൂടുതല്‍ കയര്‍ക്കുകയാണ് മുന്‍ മുഖ്യമന്ത്രി ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിദ്ധരാമയ്യക്കെതിരെ കര്‍ണാടകത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സിദ്ധരാമ്മയ്യ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാമനല്ല സിദ്ധരാമയ്യ ദുശ്ശാസനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. സിദ്ധരാമയ്യയെ രാമനായാണ് കാണുന്നതെന്ന് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി എം.ടി.ബി നാഗരാജു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: