നവോത്ഥാന ചര്‍ച്ചകള്‍ കേരളത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന കാര്യത്തിലും ആര്‍ക്കും സംശയമൊന്നുമില്ല. സംരക്ഷിക്കപ്പെടേണ്ട ഈ മൂല്യങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ മാത്രമേ പ്രശ്നമുള്ളൂ. നാലോ അഞ്ചോ ‘കേരള നവോത്ഥാന മൂല്യങ്ങളുടെ’ പേര് പറയാന്‍ പറഞ്ഞാല്‍ പലരും കുഴങ്ങും. കേരളത്തിലേത് നവോത്ഥാനമാണോ മതനവീകരണമാണോ എന്നൊക്കെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അത് ഈ ലേഖനത്തിന്റെ വിഷയമല്ലാത്തതുകൊണ്ട് അവിടേക്ക് കടക്കുന്നില്ല.
‘നവോത്ഥാനം’ ഒരു പ്രത്യേക കാലഘട്ടത്തില്‍ നടന്ന പരിഷ്കരണ ശ്രമങ്ങള്‍ മാത്രമാണോ അതോ അതൊരു തുടര്‍ പ്രക്രിയ കൂടിയാണോ എന്നൊരു തര്‍ക്കമുണ്ട്. നവോത്ഥാനം അഥവാ നവീകരണം ഇപ്പോഴും തുടരുന്നുവെന്ന് കരുതുന്ന രണ്ടാമത്തെ വാദമാണ് ഇവിടെ സ്വീകരിക്കുന്നത്. അല്ലെങ്കില്‍, എണ്‍പതുകളില്‍ ഒറ്റയാള്‍ സമരം നടത്തി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും അന്നദാനത്തില്‍ പങ്കെടുക്കാനുള്ള അവകാശം നേടിക്കൊടുത്ത സ്വാമി ആനന്ദതീര്ത്ഥനനെപ്പോലുള്ളവര് പുറത്തു നില്ക്കേണ്ടിവരും.
നിരന്തരമായി നവീകരണത്തിന് വിധേയമാകാന്‍ ഏതു സമൂഹമാണ് സന്നദ്ധത കാട്ടുക? അബ്രാഹ്മണിക് മതങ്ങളും കമ്മ്യൂണിസ്റ്റ് ആശയങ്ങളും നിരന്തരം പരിഷ്കാരത്തിനു വിധേയമാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നവോത്ഥാനം, യൂറോപ്പിലെ പോലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ മാത്രം നടന്നതായെ അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയൂ. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് അവരുടെതായ വിശുദ്ധ ഗ്രന്ഥങ്ങളും ആചാര്യന്മാരുമുണ്ട്. പുതിയ ഒരു ഗ്രന്ഥമോ ഒരു ആചാര്യനെയോ ഇനി സ്വീകരിക്കാന്‍ കഴിയില്ല. പണ്ട് എഴുതിവെച്ചത് ഈ കാലഘട്ടത്തിനു യോജിച്ചതല്ലെന്ന് പറഞ്ഞാല്‍. അത് ആ മതങ്ങളുടെയോ, ആശയങ്ങളുടെയോ ആചാര്യന്മാരെ തള്ളിപ്പറയുന്നത് പോലെയാകും. ഹിന്ദുമതം അങ്ങനെയല്ല. നിരന്തരം സദ്ഗുരുക്കന്മാരുടെയും ആത്മീയാചാര്യന്മാരുടെയും ആശയങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധമാണ്. ശങ്കരാചാര്യര്‍ മുതല്‍ ഇന്ന് ജീവിച്ചിരിക്കുന്ന മാതാ അമൃതാനന്ദമയിയോ, ശ്രീശ്രീ രവിശങ്കറോ സദ്ഗുരു ജഗ്ഗി വാസുദേവോ പരിഷ്കരണ ശ്രമങ്ങളുമായി വന്നാല്‍ അത് സ്വീകരിക്കാന്‍ ഹിന്ദുക്കള്‍ സന്നദ്ധരാണ് രാജീവ് മല്‍ഹോത്രയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്റര്‍നെറ്റിലെ ഓപ്പണ്‍ ആര്‍ക്കിടെക്ച്ചര്‍ പോലെ. ഇതൊരു അടഞ്ഞ സമൂഹമല്ല.
പരിഷ്കാരങ്ങള്‍ അംഗീകരിക്കാത്ത അടഞ്ഞ സമൂഹങ്ങള്‍, പുതിയ അറിവുകള്‍ സ്വീകരിക്കാന്‍ നിരന്തരം സന്നദ്ധത കാട്ടുന്ന തുറന്ന സമൂഹങ്ങളെ ‘നന്നാക്കാന്‍’ ശ്രമിക്കുന്നത് കേരളത്തില്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ്.
നവോത്ഥാനവുമായി ബന്ധപ്പെട്ട സാഹിത്യം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ കേരളനവോത്ഥാന നായകരെ കണ്ടെത്തി അവരെ പൊതുസമൂഹത്തിനു മുമ്പാകെ അവതരിപ്പിച്ചത് പി. ഗോവിന്ദപിള്ളയാണെന്ന് കാണാം. ചിലരെയൊക്കെ അദ്ദേഹം വിട്ടുപോയത് മറക്കുന്നില്ല. പക്ഷേ അദ്ദേഹത്തിനു ഒരു വനിതയെ, ഒരു നവോത്ഥാന നായികയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ശിഷ്യര്‍ പിന്നീട് കാല്പകനിക സൃഷ്ടിയായ നങ്ങേലി എന്നൊരു വ്യാജനായികയെ സൃഷ്ടിച്ചെടുത്താണ് ആ കുറവ് പരിഹരിച്ചത്. ജനുവരി ഒന്നിലെ വനിതാമതിലിനും കൊച്ചിയില്‍ നടന്ന ‘ആര്‍പ്പോ ആര്‍ത്തവ’ത്തിനും ഇനി വരാന്‍ പോകുന്ന നവകേരള നിര്‍മിതിക്കുമൊക്കെ പ്രേരണാശക്തിയായത് യുക്തിക്കും ചരിത്രബോധത്തിനും നിരക്കാത്ത ഈ വ്യാജസൃഷ്ടിയാണ്. യുക്തിയും ശാസ്ത്രബോധവും ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്നവര്‍ തന്നെയാണ് ഈ നുണക്കഥ ചരിത്രമാണെന്ന മട്ടില്‍ അവതരിപ്പിച്ചത്. ഇപ്പോഴും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
നവോത്ഥാനം, അല്ലെങ്കില്‍ പരിഷ്കരണം ഒരു തുടര്‍ പ്രക്രിയയാണെന്നു അംഗീകരിച്ചാല്‍ കേരളത്തില്‍ ഒരു നവോത്ഥാന നായികയെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. അത് മറ്റാരുമല്ലാ, മാതാ അമൃതാനന്ദമയിയാണ്.
കൊല്ലത്തെ ഒരു കടലോരഗ്രാമത്തില്‍ നിന്ന് വന്ന ഒരു മുക്കുവ പെണ്‍കുട്ടിക്ക് ലോകം മുഴുവന്‍ ആരാധിക്കുന്ന, ലോകരെ മുഴുവന്‍ ‘ആശ്ലേഷിക്കുന്ന അമ്മ’യായി വളരാന്‍ കഴിഞ്ഞ കഥയാണ് മാതാ അമൃതാനന്ദമയിയുടേത്. കാര്യമായി വിദ്യാഭ്യാസം ലഭിക്കാത്ത ഈ വനിതയാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും ശക്തയും വിപ്ലവകാരിയും നവോത്ഥാന നായികയും, വിദേശത്ത് കേരളത്തിന്റെ അംബാസഡറും.
ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശനത്തിന് വേണ്ടി ‘പുരോഗമനക്കാരായ’ വനിതകളൊക്കെ മുറവിളി കൂട്ടിക്കൊണ്ടിരിക്കയാണല്ലോ. അവര്‍ ഓര്‍ക്കേണ്ട ഒരു കാര്യം, കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം പുരുഷന്മാര് സ്ഥാപിച്ചതാണെന്നതാണ്. സ്ത്രീകള്‍ക്ക് ക്ഷേത്രം പണിയാന്‍ ഇന്ത്യയില്‍ നിയമപരമായി തടസ്സമൊന്നുമില്ല. ഫെമിനിസ്റ്റുകള്‍ക്കും വേണമെങ്കില്‍ ഒരെണ്ണം പണിയാം… എന്നിട്ടും ആ കര്‍മ്മം നിര്‍വഹിച്ച കേരളത്തിലെ ഒരേ ഒരു വനിത, ഫെമിനിസ്റ്റ് അല്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, പിന്നാക്ക സമുദായത്തില്‍ ജനിച്ച മാതാ അമൃതാനന്ദമയിയാണ്. സാധാരണ പുരുഷന്മാര്ക്കുപോലും കഴിയാത്ത ക്ഷേത്ര കലശ പ്രതിഷ്ഠയും പ്രാണ പ്രതിഷ്ഠയുമൊക്കെ അവര്‍ തന്നെയാണ് നിര്‍വഹിച്ചത്. ശ്രീ നാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ പോലെ ചരിത്ര പ്രാധാന്യമുള്ള സംഭവമാണ് 1988 ഏപ്രില്‍ 21ന് കൊടുങ്ങലൂരില്‍ ബ്രഹ്മസ്ഥാന ക്ഷേത്രം തുറന്നുകൊണ്ട് അമൃതാനന്ദമയി ചെയ്തത്. ഇവിടെ പൂജ നടത്തുന്നവരില്‍ പ്രധാനിയായി ഒരു വനിതയുമുണ്ട്. എല്ലാ മതങ്ങളില്‍ പെട്ടവര്‍ക്കും ഇവിടെ ആരാധനാ സ്വാതന്ത്ര്യമുണ്ട്.
ഒന്നോ രണ്ടോ അല്ലാ, 22 ബ്രഹ്മസ്ഥാന ക്ഷേത്രങ്ങളാണ് ഇന്ത്യയുടെ പല ഭാഗത്തായി സ്ഥാപിച്ചിട്ടുള്ളത്. ഈ വര്‍ഷം അമൃതാനന്ദമയിയുടെ ജന്മദിനത്തോടൊപ്പം സംഘടിപ്പിച്ച ഗണപതി ഹോമം നടത്തിയത് 18 സ്ത്രീകളാണ്. നൂറോളം വനിതകള്‍ (ബ്രഹ്മചാരിണികള്‍) ഇപ്പോള്‍ ആശ്രമത്തില്‍ പൂജാവിധികളില്‍ പരിശീലനം നേടുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ അബ്രാഹ്മണര്രായ പുരുഷന്മാര് പൂജ ചെയ്യുന്നത് ഇപ്പോഴും അപൂര്‍വ്വമായിട്ടുള്ള കാലത്താണ് ഇത്രയധികം സ്ത്രീകള്‍ ഈ രംഗത്തേക്ക് വരുന്നത്.
ഇങ്ങനെയുള്ള അമൃതാനന്ദമയി ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നതില്‍ വൈരുധ്യമില്ലേമെന്ന ചോദ്യം വരാം. ഉത്തരം വളരെ ലളിതമാണ്. ബ്രഹ്മസ്ഥാന ക്ഷേത്ര സങ്കല്പവും ശബരിമലയിലെ ക്ഷേത്രസങ്കല്പവും രണ്ടുംരണ്ടാണ്. ശബരിമലയിലെ ക്ഷേത്രസങ്കല്പത്തെ അവര്‍ ആദരവോടെ തന്നെയാണ് കാണുന്നത്. അതേസമയം ബ്രഹ്മസ്ഥാന ക്ഷേത്രങ്ങളില്‍ മറ്റൊരു സങ്കല്പത്തിനനുസരിച്ചു പ്രതിഷ്ഠ നടത്തുന്നു. ”ഓരോ ക്ഷേത്രത്തിലും അതിന്റേതായ ആചാരസങ്കല്പങ്ങളുണ്ട്, ഇതിനെ അവഗണിക്കുന്നത് ശരിയല്ല. ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്നമെന്നാണ്’ അവര്‍ പറഞ്ഞത്. ആരാധനാലയങ്ങളൊക്കെ ഒരേ ഫാക്ടറിയില്‍ ഉല്പ്പാദിപ്പിക്കപ്പെട്ടവപോലെയാവണമെന്നത് ഒരു അബ്രഹ്മാണിക് മതസങ്കല്പമാണ്. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഭാരതത്തില്‍ അതിനു പ്രസക്തിയില്ല. ബ്രഹ്മസ്ഥാന ക്ഷേത്രങ്ങളിലും അതിന്റേതായ ചിട്ടകളും ആചാരങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ആ ചിട്ടകള്‍ മറ്റു ക്ഷേത്രങ്ങള്‍ അനുകരിക്കണമെന്ന് അവിടെയുള്ളവര്‍ക്ക് നിര്‍ബന്ധവുമില്ല. കോയമ്പത്തൂരില്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ സമീപകാലത്ത് പണിത ലിംഗ ഭൈരവി ക്ഷേത്രത്തിന്റെ അന്തര്‍ഭാഗത്ത് പുരുഷന്മാര്ക്ക് പ്രവേശനമില്ല. അതിനടുത്ത്, ആശ്രമത്തില്‍ തന്നെയുള്ള ധ്യാനലിംഗ ക്ഷേത്രത്തില്‍ എല്ലാവര്ക്കും പ്രവേശനമുണ്ട്. ഒരേ കോമ്പൗണ്ടില്‍ ‘രണ്ടു നീതി.’ ലിംഗഭൈരവി ക്ഷേത്രം പണിത ജഗ്ഗി വാസുദേവ് ശബരിമല, തന്റെ ക്ഷേത്രം പോലെയാകണം എന്ന് പറയേണ്ട കാര്യമില്ല. ശബരിമല ശബരിമലയായി തന്നെ തുടരണം എന്നാണു അദ്ദേഹവും പറഞ്ഞിട്ടുള്ളത്.
ക്ഷേത്രം മാത്രമല്ലാ, കേരള ചരിത്രത്തില്‍ ഏതു വനിതയാണ് ഇത്രയധികം ശ്രേഷ്ഠ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തിട്ടുള്ളത്? പിഎസ്സി പരീക്ഷാ സഹായികള്‍ തയ്യാറാക്കുന്നവര്‍ക്ക് അവരുടെ നേട്ടങ്ങളെപ്പറ്റി ഭാവിയില്‍ ഒരു പിഎസ്സി പരീക്ഷക്ക് ചോദിക്കാവുന്ന നൂറു ചോദ്യങ്ങളെങ്കിലും ഉള്‍പ്പെടുത്താന്‍ കഴിയും. ഒരു ചെറിയ സാമ്പിള്‍ 1. ഭാരതത്തില്‍ (ഒരു പക്ഷേ, ലോകത്തില്‍ തന്നെ) സ്വന്തമായി ഒരു യൂണിവേര്സിറ്റി സ്ഥാപിക്കുന്ന ആദ്യവനിത. 2 മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്ന ആദ്യവനിത. 3 എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്ന ആദ്യവനിത. 4 മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നടത്തുന്ന, കേരളത്തിലെ ആദ്യവനിത 5. ആദ്യമായി ഒരു ടിവി ചാനല്‍ തുടങ്ങിയ വനിത? ഈ ലിസ്റ്റ് ഇങ്ങനെ ഒരുപാട് നീട്ടിക്കൊണ്ടുപോകാം. കേരളത്തില്‍ ജനിച്ചുവെന്നത് ഒഴികെ മറ്റൊരു കുറവുമില്ലാത്ത ഈ മഹതിയെ അംഗീകരിച്ചില്ലെങ്കിലും അധിക്ഷേപിക്കുന്ന കാര്യത്തില്‍ നാം വളരെ മുമ്പിലാണ്.
നാല്പതു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലിയ സന്നദ്ധ സംഘടനയാണ് അമൃതാനന്ദമയി മഠം. സ്ത്രീ ശാക്തീകരണം മുതല്‍ ദുരന്തനിവാരണം വരെ മഠം പ്രവര്‍ത്തിക്കാത്ത മേഖലകളോന്നുമില്ല. സ്ത്രീ ശാക്തീകരണത്തെപ്പറ്റി പ്രസംഗിച്ചു മാത്രം പരിചയമുള്ളവര്‍ക്ക് അത് എങ്ങനെ നടപ്പിലാക്കാമെന്ന് കാണണമെങ്കില്‍ മഠത്തിന്റെ ആ മേഖലയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അറിയാം.
ഉന്നത വിദ്യാഭ്യാസം ലഭിച്ച വനിതകള്‍ മാത്രമേ ശക്തരാവൂ എന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അമൃതാനന്ദമയി വ്യത്യസ്തയാകുന്നത്. ഈ ശക്തിയുടെയും കരുത്തിന്റെയും പിറകിലെന്താണ്. സംശയമോന്നുമില്ലാ, ഭാരതത്തിന്റെ ഉറവ വറ്റാത്ത ആത്മീയ പാരമ്പര്യം തന്നെ. കേരളത്തിലെ നവോത്ഥാന നായകന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ ആത്മീയാടിത്തറ ഇല്ലാത്തവരെ കാണുക ബുദ്ധിമുട്ടാണ്, അത് ശ്രീ നാരായണ ഗുരുവായാലും വിശുദ്ധ ചാവറയച്ചനായാലും.
അമൃതാനന്ദമയിയെപ്പോലെ, ശ്രീരാമകൃഷ്ണ പരമഹംസര്‍ക്കുശേഷം ആത്മീയ കാര്യങ്ങള്‍ ഇത്രയും ലളിതമായി, സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞുതന്ന ഒരു സദ്ഗുരുവും ഉണ്ടായിട്ടില്ല. ‘വളച്ചുകെട്ടി പറയുന്ന വിലക്ഷണ രീതികള്‍’ മാത്രം ആസ്വദിക്കുന്ന ചിലര്‍ക്ക് അവരുടെ അസങ്കീര്‍ണമായ ഉപമകള്‍ ഹൃദ്യമായെന്നുവരില്ല.
നവകേരള നിര്‍മാണത്തിന് നങ്ങേലിയെപ്പോലുള്ള വ്യാജ ബിംബങ്ങളെ ഉയര്ത്തിപ്പിടിക്കെണ്ട ഗതികേടാണ് കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക്. യഥാര്‍ത്ഥ നവോത്ഥാന നായികയെ ഈ സര്‍ക്കാരിന് ആവശ്യമില്ല. പ്രളയത്തിനു ശേഷം ഒരു വീട് പോലും നിര്‍മിച്ചു നല്കാന് കഴിയാത്ത സര്കാരിനു കഴിഞ്ഞ ഇരുപതു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ല്കിയ അമൃതാനന്ദമയിയെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കാവുന്നതെയുള്ളൂ. അമൃതാനന്ദമയിയുടെ മുമ്പില്‍ തങ്ങള്‍ തീരെ നിസ്സാരന്മാരാണെന്ന കാര്യം നാട്ടുകാരെ ചെണ്ട കൊട്ടി അറിയിക്കേണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: