കൊച്ചി: ഫ്രാങ്കോ കേസ് ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് ദേശീയതലത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പിന്തുണ.
കവി സച്ചിദാനന്ദന്, നോവലിസ്റ്റ് ആനന്ദ്, ഉമാ ചക്രവര്‍ത്തി, ജെ. ദേവിക, മനീഷാ സേഥി, കവിതാ കൃഷ്ണന്, എം. ഗീതാനന്ദന്, പത്രപ്രവര്‍ത്തകരായ പമീല ഫിലിപ്പോസ്, റോസമ്മ തോമസ് തുടങ്ങിയവരും രാജ്യത്തെ വിവിധ സാമൂഹ്യക്ഷേമ, മനുഷ്യാവകാശ, സ്ത്രീവിമോചന സംഘടനകളും പിന്തുണയുമായി രംഗത്തെത്തി.
ആക്ഷന്‍ കൗണ്‍സിലിന്റെ കോട്ടയം ഐക്യദാര്‍ഢ്യ സമിതിയാണ് പരാതി നല്‍കിയത്. കന്യാസ്ത്രീകളെ സ്ഥലംമാറ്റി കേസ് ദുര്‍ബ്ബലപ്പെടുത്താനും സമൂഹത്തോടു സംവദിക്കാനുള്ള അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് കോണ്ഗ്രിഗേഷന് അധികാരികളില്‍ നിന്നുമുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കന്യാസ്ത്രീകള്‍ അംഗമായ മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഷേന്‍ മദര്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ റജീന സ്വമേധയാ രംഗത്തുവന്ന് ഫ്രാങ്കോക്ക് വേണ്ടി പോലീസില്‍ മൊഴി നല്കി. മാധ്യമങ്ങളില്‍ ഫ്രാങ്കോയോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിസ്റ്റര്‍ നീനാ റോസിനെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ഹാള്‍ ടിക്കറ്റ് പിടിച്ചെടുത്തു.
സിസ്റ്റര്‍ അനുപമയെ ഭീഷണിപ്പെടുത്തി കത്തെഴുതി വാങ്ങാന്‍ ഒത്താശ നല്‍കിയത് സിസ്റ്റര്‍ റെജീനയാണ്. കന്യാസ്ത്രീകളുടെ ഇപ്പോഴത്തെ സ്ഥലം മാറ്റവും മറ്റ് പ്രതികാര നടപടികളും ഫ്രാങ്കോയുടെ നിര്‍ദേശപ്രകാരം സിസ്റ്റര്‍ റെജീന നടപ്പാക്കുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.
കന്യാസ്ത്രീകളെ ഫ്രാങ്കോയുടെ സ്വാധീനമേഖലയ്ക്കുള്ളിലാക്കുകയെന്നതാണ് ഇതിനു പിന്നിലെ തന്ത്രം. കേസ് വിചാരണ അവസാനിക്കും വരെ കുറവിലങ്ങാട്ടെ മഠത്തില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ സമ്മതിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകള്‍ക്കു പിന്തുണയുമായി ഫെബ്രുവരി ഒന്‍പതിന് കോട്ടയത്ത് എസ്ഒഎസ് കോട്ടയം ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ കണ്വെന്ഷന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: