ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ കരുവാക്കി വടക്കു കിഴക്കന്‍ മേഖലയെ വിഘടനവാദ കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ക്രൈസ്തവ സഭകളുടെ ആസൂത്രിത നീക്കം. മിസോറാമില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഇന്ത്യാ വിരുദ്ധവും ചൈനാ അനുകൂലവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
യംഗ് മിസോ അസോസിയേഷന് (വൈഡബ്ല്യുഎ), മിസോ സിര്‍ലായ് പോള്‍ (എംഇസഡ്പി) തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ‘ഹലോ ചൈന, ബൈ ബൈ ഇന്ത്യ’ എന്ന പ്ലക്കാര്‍ഡുകളേന്തി ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സംസ്ഥാനത്തെ ന്യൂനപക്ഷവും ബുദ്ധ വിശ്വാസികളുമായ ചക്മകള്‍ നാടുവിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്കരിക്കാന്‍ എന്‍ജിഒകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്തിരുന്നതിനാല്‍ ഐസ്വാളില് നടന്ന പരേഡ് കാണാന്‍ ജനങ്ങള്‍ എത്തിയില്ല. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തങ്ങളെ എന്‍ജിഒ നേതാക്കള്‍ തടഞ്ഞതായി പരാതിപ്പെട്ട് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. ചൈനാ അനുകൂല മുദ്രാവാക്യത്തെ പ്രതിഷേധക്കാര്‍ ന്യായീകരിച്ചു. ”ഇന്ത്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന വികാരം മിസോകള്ക്കുണ്ട്. ചൈനയുടെ സഹായം തേടുന്നതും അവരുമായി ബന്ധമുണ്ടാക്കുന്നതും ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നു”.
പ്രബല വിദ്യാര്‍ത്ഥി സംഘടനയായ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് നേതാവ് റിക്കി ലാല്ബിയാക്മാവിയ പറഞ്ഞു. ബില്ല് പിന്‍വലിച്ചില്ലെങ്കില്‍ യുവാക്കള്‍ ആയുധമെടുക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കി. സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള എന്‍ജിഒയായ വൈഡബ്ല്യുഎക്ക് നാല്‍പ്പത് ശതമാനത്തോളം ജനങ്ങളുടെ പിന്തുണയുണ്ട്. ഇവരിലൂടെയാണ് സഭ മിസോറാമിന്റെ രാഷ്ട്രീയവും ഭരണവും നിയന്ത്രിക്കുന്നത്.
പൗരത്വ ബില്‍ ആരുമില്ലാത്തവര്‍ക്ക് വേണ്ടി
ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്സി, ജൈന വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നതിന് ഇളവ് നല്‍കുന്നതാണ് ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിവരുന്നുണ്ട്. ഏതാനും പ്രാദേശിക പാര്‍ട്ടികള്‍ ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായും പ്രഖ്യാപിച്ചു. അസം, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് പ്രതിഷേധമെങ്കില്‍ മിസോറാമില്‍ ചക്മകളാണ് ഇരകള്‍.
നിലപാടില്‍ മാറ്റമില്ലെന്നും കടുത്ത മതപീഡനങ്ങള്‍ നേരിടേണ്ടി വരുന്ന ഈ വിഭാഗങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടമില്ലെന്നും ബിജെപി വ്യക്തമാക്കുന്നു.
അഭയാര്‍ത്ഥികളെയും നുഴഞ്ഞുകയറ്റക്കാരെയും വേര്‍തിരിച്ച് കാണണം. ഇരകളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
വീടില്ലാത്തവരായി ചക്മകള്‍
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ബൗദ്ധ വിശ്വാസം പിന്തുടരുന്ന ഗോത്രവിഭാഗമാണ് ചക്മകള്‍. ക്രിസ്ത്യന്‍ ഭൂരിപക്ഷ (11 ലക്ഷം) സംസ്ഥാനമായ മിസോറാമില്‍ ഒരു ലക്ഷത്തോളമാണ് ഇവരുടെ ജനസംഖ്യ.
മതപരിവര്‍ത്തനത്തിന് വിധേയരാകാത്ത ചക്മകളെ ക്രിസ്ത്യന്‍ സംഘടനകള്‍ രണ്ടാം തരം പൗരന്മാരായാണ് പരിഗണിക്കുന്നത്. പൗരത്വ ബില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിപ്പിക്കുമെന്നാണ് ആരോപണം. ചക്മകള്‍ ബംഗ്ലാദേശില്‍ നിന്നെത്തിയവരാണെന്നും സംഘടനകള്‍ ആക്ഷേപിക്കുന്നു.
നിരന്തര അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയായവരാണ് മിസോറാമിലെ ചക്മകള്‍.
പുതിയ സാഹചര്യം മുതലെടുത്ത് ചക്മകളെ ഓടിക്കുന്നതിനും വിഘടനവാദം ആളിക്കത്തിക്കുന്നതിനും നീക്കം നടത്തുകയാണ് വര്‍ഗ്ഗീയ സംഘടനകള്‍.
1972ല്‍ രൂപീകരിച്ച ചക്മ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ പിരിച്ചുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അനധികൃതമായി ഒരു ചക്മ പോലും മിസോറാമിലില്ലെന്ന് ബിജെപിയുടെ ഏക എംഎല്‍എയായ ബി.ഡി. ചക്മ ‘ജന്മഭൂമി’യോട് പറഞ്ഞു. തുല്യ അവകാശം ഞങ്ങള്‍ക്കും വേണം. എന്തിനാണ് ഈ വിവേചനം? ചക്മകളെ പുറത്താക്കാനാണ് നീക്കമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കും. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: