ബെംഗളൂരു: കോണ്‍ഗ്രസിന്റെ അപമാനം അതിരുകടക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടകത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിഭീഷണി മുഴക്കി. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ പാര്‍ട്ടി നേതൃത്വം നിലയ്ക്കു നിര്‍ത്തണം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൗരവമായി എടുക്കണം. അവര്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ആളല്ല ഞാന്‍. ഇത്തരം പ്രതികരണങ്ങളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശ്യമെങ്കില്‍ രാജിവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഒരു യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ അനുയായികളായ രണ്ടു എംഎല്‍എമാരും കുമാരസ്വാമിക്കെതിരെ രംഗത്ത് എത്തിയിരുന്നു.
ചിലരുടെ അസൂയമൂലമാണ് തനിക്ക് ഒരു തവണകൂടി മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. മുഖ്യമന്ത്രിയായി ഒരു തവണ കൂടി അവസരം ലഭിച്ചിരുന്നെങ്കില്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുമായിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ ശത്രുക്കള്‍ താന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയോട് പരാജയം ഏറ്റുവാങ്ങിയ സിദ്ധരാമയ്യ ബദാമിയില്നിന്നാണ് ജയിച്ചത്. തന്നോട് അസൂയ മൂത്ത് തന്നെ തോല്പിക്കാനായി ജെഡിഎസ് തെറ്റായ പ്രചാരണം നടത്തുകയായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത യശ്വന്ത്പുര എംഎല്‍എയും സിദ്ധരാമയ്യയുടെ അടുപ്പക്കാരനുമായ എസ്.ടി. സോമശേഖര കടുത്ത ഭാഷയില്‍ കുമാരസ്വാമിയെ വിമര്‍ശിച്ചു.
എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി കാണാനാകില്ല. തന്റെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. സഖ്യസര്‍ക്കാര്‍ അധികാരത്തിലേറി ഏഴുമാസം കഴിഞ്ഞിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും ബെംഗളൂരുവിലെ റോഡ് വികസനം എങ്ങുമെത്തിയിട്ടില്ലെന്നും സോമശേഖര പറഞ്ഞു. സിദ്ധരാമയ്യക്ക് അഞ്ചുവര്‍ഷം കൂടി ഭരണം ലഭിച്ചിരുന്നെങ്കില്‍ യഥാര്‍ഥ വികസനം കാണാമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് കാണാനാകില്ലെന്ന് നേരത്തെ മന്ത്രി സി. പുട്ടരംഗ ഷെട്ടി പറഞ്ഞു. സിദ്ധരാമയ്യയെ രാമനായാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ അരുമ ഭക്തനായ ഹനുമാനാണ് താന്‍ എന്നുമായിരുന്നു മറ്റൊരു മന്ത്രി എം.ടി.ബി. നാഗരാജുവിന്റെ പ്രതികരണം.
അതേസമയം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ ആഹ്വാനം ചെയ്ത എംഎല്‍എയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം നോട്ടീസ് അയച്ചു. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് എത്തിയ സോമശേഖര പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞു.
നേരത്തെയും നിരവധി തവണ സഖ്യസര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരോക്ഷമായി സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പൊരുക്കത്തിലേക്ക് ഇരുപാര്‍ട്ടികളും കടക്കുമ്പോള്‍ പോര് രൂക്ഷമാവുകയാണ്. കാളകൂട വിഷം കഴിച്ച പരമശിവന്റെ അവസ്ഥയിലാണ് താനെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജെഡിഎസ്സിന്റെ യോഗത്തില്‍ വികാരഭരിതനായി കുമാരസ്വാമി പറഞ്ഞത് ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: