കൊച്ചി : പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് മെട്രോമാന് ഇ. ശ്രീധരന് .സാങ്കേതിക വിദഗ്ദ്ധരുടെ ഉന്നത സമിതി രൂപീകരിച്ച് പ്രളയത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീധരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഫൗണ്ടേഷന് ഫോര്‍ റീസ്റ്റോറേഷന് ഓഫ് നാഷണല്‍ വാല്യൂസ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് പ്രസിഡന്റായ ഇ . ശ്രീധരന് ഹര്‍ജി നല്‍കിയത്.
തന്റെ 65 വര്‍ഷത്തെ എഞ്ചിനീയറിംഗ് പരിചയം വെച്ച് പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് കരുതുന്നു. കൊല്ലം കോഴിക്കോട് ജില്ലകള്‍ക്കിടയിലുള്ള നിരവധി പേര് ഇതുമൂലം വലിയ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചു. ഇതിനെപ്പറ്റി സമഗ്രമായ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 30 നു തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആസൂത്രണ കമ്മീഷന് വൈസ് ചെയര്‍മാനും കത്തയച്ചിരുന്നു. യാതൊരു മറുപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ശ്രീധരന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാദ്ധ്യതയുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ യാതൊരു മറുപടിയും തരാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രളയം ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റി സമഗ്രമായ പഠനം നടത്താന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കൃത്യമായി നേരിടാനും സംസ്ഥാനത്തിനും രാജ്യത്തിനും ഇതുമൂലം കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഡാമുകള്‍ യഥാസമയം തുറന്നു വിടാതെ ജലം സംഭരിച്ചു നിര്‍ത്തിയതാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്ന് ഇ. ശ്രീധരന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാലാവസ്ഥ നിരീക്ഷണത്തിലെ അപാകതയും കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു. മുഖ്യപ്രതിപക്ഷ കക്ഷികളും ഈ ആരോപണം ഉയര്‍ത്തിയിരുന്നു. ഡാം തുറന്നു വിടുന്നതിനു മുന്‍പ് യാതൊരു വിധ മുന്നറിയിപ്പുകളും ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നായിരുന്നു ആക്ഷേപം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: