കൊച്ചി: പുനര്‍ വിവാഹ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രക പാലിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. പുനര്‍വിവാഹവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ വ്യാപക പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കമ്മിഷന്റെ മുന്നറിയിപ്പ്.
രണ്ടും മൂന്നു വിവാഹം നടത്തിയ ശേഷം ഭാര്യയും ഭര്‍ത്താവും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ കേസുകള്‍ പരിഗണിച്ചശേഷമാണ് കമ്മിഷന്റെ മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന് അഭിപ്രായപ്പെട്ടു.
ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് ഇരു വീട്ടുകാരും അന്വേഷണങ്ങള്‍ നടത്തിയാണ് തീരുമാനത്തിലെത്തുന്നതെങ്കില് പുനര്‍ വിവാഹങ്ങളില്‍ ഇത്തരത്തിലുള്ള അന്വേഷണം നടക്കുന്നില്ല എന്നുള്ളതാണ് തട്ടിപ്പ് എളുപ്പമാക്കുന്നത്.
പരസ്യത്തില്‍ കാണുന്ന വിവരങ്ങളെ മാത്രം ആശ്രയിച്ചായിരിക്കും മിക്ക വിവാഹങ്ങളും നടക്കുക. ഇവരുടെ പിന്നാമ്പുറം അന്വേഷിക്കാന്‍ ആരും തയാറാവുന്നില്ല. ഇന്നലെ കമ്മിഷന് മുന്പില് എത്തിയ 91 പരാതികളില്‍ 22 എണ്ണം തീര്‍പ്പാക്കി. 17 കേസുകളില്‍ പൊലിസ് റിപ്പോര്‍ട്ട് തേടി. നാലെണ്ണത്തില്‍ ആര്‍ഡിഓയുടെ റിപ്പോര്‍ട്ട് തേടി. മൂന്ന് കേസുകള്‍ കൗണ്‍സിലിങ്ങിനായി അയച്ചു. 45 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.
സൗഹൃദങ്ങള്‍ക്ക് വീടിനുള്ളില്‍ നിയന്ത്രണവും ജാഗ്രതയും വേണമെന്ന് കമ്മിഷന് അധ്യക്ഷ പറഞ്ഞു. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹികമാധ്യങ്ങളില്‍ പ്രചരിപ്പിച്ച കേസിലാണ് കമ്മിഷന്റെ പ്രതികരണം. ഭര്‍ത്താവ് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നിരന്തരം വീട്ടിലിരുന്ന് മദ്യപിക്കുകയും സാമ്പത്തിക ഇടപാടുകള്‍ നടത്താറുണ്ടെന്നും സമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചതെന്നുമാണ് വീട്ടമ്മയുടെ പരാതിയിലുള്ളത്.
മരിച്ച മകന്റെ ഭാര്യയെയും കുട്ടികളയും വീട്ടില്‍ നിന്ന് ഇറക്കിവിടണമെന്നാവശ്യപ്പെട്ട പരാതിയും കമ്മിഷന്റെ മുന്‍പിലെത്തി. ഈ പരാതിയില്‍ സ്വത്ത് തുല്യമായി വീതം വയ്ക്കാന്‍ കമ്മിഷന് നിര്‍ദേശിച്ചു. എറണാകുളത്ത് സ്വകാര്യ സ്കൂള്‍ മാനേജ്മെന്റിനെതിരെ അധ്യപിക നല്കിയ പരാതിയില്‍ സ്കൂള്‍ മാനേജ്മെന്റിനോട് കമ്മിഷന് വിശദീകരണം തേടി. കമ്മിഷന് അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ് താര, ഇ.എം രാധ, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ.എ.ഇ അലിയാര്, അഡ്വ. ആനി പോള്‍, വനിത സെല്‍ എസ്.ഐ സോണ്‍ മേരിപോള്‍, സി.പി.ഒ കെ.കെ അനിമോള്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് നടക്കുന്ന അദാലത്തില്‍ നൂറോളം പരാതികള്‍ പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: