ന്യൂദല്‍ഹി: സോഷ്യലിസ്റ്റ് സമര നായകന് ജോര്‍ജ് ഫെര്‍ണാണ്ടസിന് വിട. മറവി രോഗം അടക്കമുള്ള വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ദല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കിലെ വസതിയിലായിരുന്നു 88-ാം വയസില്‍ അന്ത്യം. വാജ്പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായും വി.പി. സിങ് മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കര്‍ണാടകത്തിലെ മംഗലാപുരത്ത് 1930 ജൂണ്‍ മൂന്നിന് റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ് പുരോഹിതപഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് വിപ്ലവാവേശം കയറി തൊഴിലാളി നേതൃത്വത്തിലെത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു. പാവപ്പെട്ടവരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഉറച്ച ശബ്ദമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് നരേന്ദ്ര മോദി പറഞ്ഞു.
കാര്‍ഗില്‍ യുദ്ധ വിജയവും പൊഖ്റാനിലെ അണുവിസ്ഫോടനവും അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളായിരുന്നു. ദീര്‍ഘകാലം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയോട് സന്ധിയില്ലാ സമരം ചെയ്ത ജോര്‍ജ് ഫെര്‍ണാണ്ടസ് രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നേതാവാണ്.
തെക്കേയിന്ത്യയില്‍ ജനിച്ച് മറാത്താ മണ്ണില്‍ നേതാവായി ഉയര്‍ന്ന് ഹിന്ദി ഹൃദയഭൂമിയില്‍ വളര്‍ന്നു പന്തലിച്ച രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ബീഹാറിലെ മുസാഫര്‍പൂരില്‍ നിന്ന് അഞ്ചുവട്ടം ലോക്സഭയിലെത്തിയത് തന്നെ തെളിവ്.
ഒരു പതിറ്റാണ്ടായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അല്‍ഷിമേഴ്സും പാര്‍ക്കിന്‍സണ്‍സും അടക്കമുള്ള നിരവധി രോഗങ്ങളുടെ പിടിയിലായിരുന്നു. പഞ്ച്ശീല്‍ പാര്‍ക്കിലെ 114-ാം നമ്പര്‍ വസതിയിലേക്ക് സന്ദര്‍ശകര്‍ക്ക് പോലും അപൂര്‍വമായി മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഭാര്യയും കേന്ദ്രമന്ത്രിയായിരുന്ന ഹുമയൂണ്‍ കബീറിന്റെ മകളുമായ ലൈല കബീറാണ് അവസാന നാളുകളില്‍ ഒപ്പമുണ്ടായിരുന്നത്. മകന് ഷോണ്‍ ഫെര്‍ണാണ്ടസ് വിദേശത്തുനിന്ന് എത്തിയ ശേഷം സംസ്ക്കാരം നടക്കും. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ഭാര്യാ സഹോദരനാണ്.
ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് മികച്ച രാഷ്ട്രീയ നേതാവ്: പ്രധാനമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: