ന്യൂദല്‍ഹി: ജീവിതം പരീക്ഷകളില്‍ മാത്രം ഒതുങ്ങുന്നതല്ല. വെല്ലുവിളികളെ തരണം ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹിയിലെ താല്‍കതോറ സ്റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരീക്ഷാ പെ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് ദല്‍ഹിയില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ മേല്‍ അമിത ഭാരം അടിച്ചേല്പിക്കരുതെന്നും മോദി പറഞ്ഞു. കുട്ടികളുടെ പരീക്ഷപ്പേടിയെ എങ്ങനെ നേരിടാം എന്നതാണ് ചര്‍ച്ചയുടെ മുഖ്യ ഉദ്ദേശം. ആറു മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ പെ ചര്‍ച്ച സംഘടിപ്പിച്ചത്.
ഭാവിയുടെ വാഗ്ദാനമായ പുതുതലമുറയ്ക്ക് കരുതലും പിന്തുണയും നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ കുട്ടികള്‍ക്കും അവരവരുടേതായ ശക്തിയും കെല്പുമുണ്ടെന്നും രക്ഷിതാക്കള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ മത്സരത്തിലൂടെ തിരഞ്ഞെടുത്ത 2000 കുട്ടികളെയാണ് പരിപാടിയില്‍ ഉള്ക്കൊള്ളച്ചത്.
പരീക്ഷയ്ക്ക് മുമ്പ് പൂര്‍ണമായും റിലാക്സ് ചെയ്യണമെന്ന് പറയുന്നില്ല. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതം നിര്‍ണയിക്കുന്ന പരീക്ഷയാണോയെന്ന് സ്വയം വിലയിരുത്തണം. ഇതിനുളള ഉത്തരം ലഭിച്ചാല്‍ നിങ്ങളുടെ സമ്മര്‍ദ്ദം നന്നായി കുറയും’ പ്രധാനമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉപദേശം നല്‍കാനും പ്രധാനമന്ത്രി മറന്നില്ല. ഒരാളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ സ്വന്തം താല്പര്യങ്ങള് കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്. ഓരോ കുട്ടികള്‍ക്കും അവരവരുടേതായ സ്വപ്നങ്ങളും, ശക്തിയും കെല്പുമുണ്ട്. അവ മാനിക്കുകതന്നെ വേണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അടുത്തിടെയാണ് കുട്ടികളുടെ പരീക്ഷാ പേടിയകറ്റാന്‍ സ്വന്തം ജീവിതം സാക്ഷ്യപ്പെടുത്തി മോദി എക്സാംവാരിയേഴ്സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. കുട്ടികള്‍ക്കായി നിരവധി ഉപദേശങ്ങളും പാഠങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിരുന്നു. ഒരു പോരാളിയെ പോലെ ജീവിക്കുക, വ്യത്യസ്തമായ സഞ്ചാര വഴികള്‍ തിരഞ്ഞെടുക്കുക, പരീക്ഷകളെ സന്തോഷത്തോടെ സ്വീകരിക്കുക തുടങ്ങിയവ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: